രാജസ്ഥാന്‍: തന്‍റെ കാമുകിയുടെ മുന്‍ ബോയ്ഫ്രണ്ടിനെ യുവാവ് വെടി വച്ച് കൊലപ്പെടുത്തി. ക്രൂരമായ കൊലപാകത്തിന് ശേഷം പോലീസിനെ വെല്ലുവിളിച്ച് യുവാവ് ഒളിവില്‍ പോയി. രാജസ്ഥാന്‍ സ്വദേശി കുമാര്‍ മാലിക്കാണ് കൊലപാതകത്തിന് ശേഷം പോലീസിനെ വെല്ലുവിളിച്ചിരിക്കുന്നത്. തന്നെ പിടിക്കാമെങ്കില്‍ പിടിച്ചോ എന്നാണ് വെല്ലുവിളി.

ഫേസ്ബുക്കിലൂടെയാണ് ഇയാളുടെ വെല്ലുവിളി. മണിക്കൂറുകള്‍ ഇടവിട്ട് ഇയാള്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ പോലീസിന് ഇതുവരെയും പ്രതിയെ കണ്ടെത്താനായിട്ടില്ല. രാജസ്ഥാനിലെ ശ്രീഗാനഗന്‍ഗറില്‍ നിന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വിനോദ് ബെനിവാല്‍ എന്നയാളുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. വിനോദിന്‍റെ മുന്‍ കാമുകി ഇന്ദു ബാലയും കുമാര്‍ മാലിക്കുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

മുന്‍ കാമുകനെ ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം. ഇക്കഴിഞ്ഞ ജൂലൈ 31 ന് വിനോദിനെ ഇന്ദു ബാല തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. മദ്യം നല്‍കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയും തുടര്‍ന്ന് കുമാര്‍ മാലിക്ക് ഇയാളുടെ തലയിലേക്ക് വെടിവെക്കുകയുമായിരുന്നു .അപകട മരണമാണെന്ന് വരുത്തി തീര്‍ക്കുന്നതിന് വേണ്ടി ഇന്ദു ബാല ഇയാളുടെ മൃതദേഹത്തിന് മുകളിലൂടെ നിരവധി തവണ കാര്‍ ഓടിച്ച് കയറ്റുകയും ചെയ്തു. ഇന്ദു ബാല ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പോലീസ് കുമാര്‍ മാലിക്കിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.