വിദ്യാർത്ഥികളെ സ്കൂള്‍ മാറ്റാനുള്ള നീക്കം: രക്ഷിതാക്കളുടെ പ്രതിഷേധത്തിന് വഴങ്ങി തോമസ് ചാണ്ടി
- വിദ്യാർത്ഥികളെ സ്കൂള്‍ മാറ്റാനുള്ള നീക്കത്തില്‍ രക്ഷിതാക്കളുടെ പ്രതിഷേധത്തിന് വഴങ്ങി തോമസ് ചാണ്ടി
- രക്ഷിതാക്കളോട് പോലും ആലോചിക്കാതെ വിദ്യാര്‍ത്ഥികളെ പുതിയ സ്കൂളിലേക്ക് മാറ്റാന്‍ നീക്കം നടത്തിയത്
കുവൈത്തില്‍ പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കള്‍ക്ക് മുന്നില്‍ തോമസ് ചാണ്ടി മുട്ടുമടക്കി. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിൽ അബാസിയയിലുള്ള സ്കൂളില്‍ നിന്നും ഹസാവിയിലെ പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റാനുള്ള നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ഹസാവി സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.
സമീപകാലത്തെ ഏറ്റവും വലിയ പ്രതിഷേധമാണ് കുവൈത്തില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ ഉയര്‍ന്നുവന്നത്. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ 9 , 10 ക്ലാസുകളിലെ വിദ്യഥികളുടെ പഠനം ഹസാവിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുവാനുള്ള മാനേജ്‌മന്റ് തീരുമാനത്തിനെതിരെ രക്ഷിതാക്കൾ നടത്തി വന്ന പ്രതിഷേധം ഒടുവില്‍ ഫലംകണ്ടു. കഴിഞ്ഞ മാസം 28 നു മാനേജ്‌മന്റ് പുറത്തിറക്കിയ സർക്കുലർ ആണു രക്ഷിതാക്കളുടെ പ്രതിഷേധത്തിനു കാരണമായത്.
പുതിയ അധ്യന വര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രക്ഷിതാക്കളോട് പോലും ആലോചിക്കാതെ വിദ്യാര്‍ത്ഥികളെ പുതിയ സ്കൂളിലേക്ക് മാറ്റാന്‍ നീക്കം നടത്തിയത്. സ്കൂൾ മാനേജ്മെന്റിന്റെ തീരുമാനം പൊതു വികാരത്തിനു വിരുദ്ധമാണെന്നാണു ആരോപിച്ചാണ് രക്ഷിതാക്കള്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്. വ്യത്തിഹീനമായ ചുറ്റുപാടും, പ്രവർത്തി ദിവസങ്ങളിൽ ഗതാഗത കുരുക്കും അനുഭവപ്പെടുന്ന ഹസാവി പ്രദേശത്ത് വിദ്യാർത്ഥികളെ മാറ്റാൻ ഒരുക്കമല്ലെന്ന നിലപാടില്‍ രക്ഷിതാക്കള്‍ ഉറച്ചു നിന്നതോടെ തോമസ് ചാണ്ടി പ്രതിരോധത്തിലായി.
സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്ന പ്രദേശത്ത് 9,10 ക്ലാസുകളിൽ പഠിക്കുന്ന മുതിർന്ന കുട്ടികളുടെ സുരക്ഷാ പ്രശ്നവും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി മറ്റു സ്കൂളുകളിലേക്കു പോകുമോയെന്ന ഭയത്താലാണ് അധ്യയനവര്‍ഷം ആരംഭിക്കാന്‍ ഒരാഴ്ചമാത്രം ബാക്കി നില്‍ക്കെ വിദ്യാര്‍ത്ഥികളെ തിരക്കിട്ടു മാറ്റാന്‍ സ്കൂള്‍ മുതലാളി തോമസ് ചാണ്ടി തയ്യാറാറായത്. മന്ത്രി സ്ഥാനം തെറിച്ച ശേഷം നിയമസഭാ സമ്മേളനങ്ങളില്‍പോലും സജീവമാകാതെ കുവൈത്തില്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കുട്ടനാടുകാരുടെ എംഎല്‍എ.