തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുലറച്ച് സിപിഐ. ചാണ്ടി തുടരുന്ന ഓരോ നിമിഷവും മുന്നണിയും സര്‍ക്കാറും നാറുമെന്ന് സിപിഐ എക്‌സിക്യൂട്ടീവ് വിലയിരുത്തി. രാജിയില്‍ കുറഞ്ഞ ഒരു വിട്ടുവാഴ്ചയും വേണ്ടെന്ന് സിപിഐ. വിലയിരുത്തി. ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിക്ക് പകരം നിയമോപദേശം തേടിയ മുഖ്യമന്ത്രിയുടെ നിലപാടിനെയും സിപിഐ വിമര്‍ശിച്ചു. 

സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിച്ച് കോടതിയില്‍ പോയ ചാണ്ടിയെ ഇനി വച്ചുപൊറുപ്പിക്കേണ്ടെന്നും ശക്തമായ നിലപാട് മുന്നണിയോഗത്തെ അറിയിക്കാനും നിര്‍വ്വാഹകസമിതി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി. സ്ഥിതി ഗൗരവമെന്നാണ് സിപിഎമ്മിന്റെയും വിലയിരുത്തല്‍. ഏജിയുടെ നിയമോപദേശം കിട്ടിയതിന് പിന്നാലെയാണ് മുന്നണിയോഗം തീരുമാനിച്ചത്. 

നിയമോപദേശത്തിന്റെ പൂര്‍ണ്ണവിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. കോടതി വിധിയും പരിഗണക്കണമെന്ന് ഏജി പറഞ്ഞതായി സൂചനയുണ്ട്. കോടതി വിധിയില്ലാതെ രാജി വേണ്ടെന്നാണ് എന്‍സിപിയുടെ നിലപാട്. ഇടത് മുന്നണിയോഗത്തിന് പിന്നാലെ എന്‍സിപി നേതൃയോഗവുമുണ്ട്. ചാണ്ടിയുടെ കേസുകള്‍ ചൊവ്വാഴ്ച ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്.