ദില്ലി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളിപ്പള്ളി നടേശനെ തള്ളി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയെ ബിഡിജെഎസ് പിന്തുണയ്ക്കുമെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബി ഡി ജെ എസ് - ബി ജെ പി തര്‍ക്കം സമവായത്തിലെക്കെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി ദില്ലിയില്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. ബി ഡി ജെ എസ് ആവശ്യപ്പെട്ട ബോര്‍ഡ്‌ കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി.

ബി ഡി ജെ എസ്സിനോട് ആലോചിക്കാതെ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാധ്യത ബി ഡി ജെ എസ്സിനില്ലെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലെ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തള്ളി.

ബി ഡി ജെ എസ് ആവശ്യപ്പെട്ട ബോര്‍ഡ്‌-കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍ ഡി എ സഖ്യം വിപുലീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ നേതാക്കളുടെ യോഗം പത്ത് ദിവസത്തിനകം അമിത് ഷാ വിളിക്കും. നാളീകേര വികസന ബോര്‍ഡ് അധ്യക്ഷസ്ഥാനം ഉള്‍പ്പെടെ ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ പതിനഞ്ചോളം സ്ഥാനങ്ങളാണ് ബി ഡി ജെ എസ് ആവശ്യപ്പെട്ടതെന്നാണ് വിവരം. സി കെ ജാനുവിന് സ്ഥാനം നല്‍കുന്ന കാര്യവും അമിത് ഷാ തീരുമാനമെടുക്കും. കൂടിക്കാഴ്ച്ചയില്‍ എന്‍ ഡി എ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എംപിയും പങ്കെടുത്തു.