ടിഎൻടി ചിട്ടി തട്ടിപ്പ്: ഇടപാടുകാരിൽ നിന്ന് വാങ്ങിയ രേഖകൾ ഉപേക്ഷിച്ച നിലയിൽ
ടി എൻ ടി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ ഗുരുവായൂരിൽ ഉപേക്ഷിച്ച നിലയിൽ. ഇടപാടുകാരിൽ നിന്ന് കമ്പനി വാങ്ങിയ രേഖകളാണ് സ്വകാര്യ അപ്പാർട്ട്‌മെന്‍റിന് മുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂര്‍: ടി എൻ ടി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ ഗുരുവായൂരിൽ ഉപേക്ഷിച്ച നിലയിൽ. ഇടപാടുകാരിൽ നിന്ന് കമ്പനി വാങ്ങിയ രേഖകളാണ് സ്വകാര്യ അപ്പാർട്ട്‌മെന്‍റിന് മുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇവ പൊലീസ് പരിശോധിക്കുകയാണ്.
കൈരളി ജംഗ്ഷനിലുള്ള സൂര്യമാധവം അപ്പാർട്ട്‌മെന്‍റിന്‍റെ ടെറസിന് മുകളിലാണ് രേഖകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ചാക്ക് കെട്ടുകളായാണ് രേഖകൾ ഉപേക്ഷിച്ചത്. 15 കെട്ടുകളായി ഇടപാടുകാരുടെ മേൽവിലാസത്തോട് കൂടിയ 200ഓളം കവറുകളാണ് ഉണ്ടായിരുന്നത്. ചിട്ടിക്ക് വേണ്ടി ഇടപാടുകാർ നൽകിയ ചെക്കുകൾ തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയവയായിരുന്നു കവറുകളിൽ ഉണ്ടായിരുന്നത്.
അഞ്ചാം നിലയിൽ ജീവനക്കാർ വൃത്തിയാക്കാനെത്തിയപ്പോഴാണ് രണ്ട് ചാക്കുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് പൊലീസെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം ടിഎൻടിയുടെ പടിയൂർ, കുന്നത്തങ്ങാടി ശാഖകളിൽ നിന്ന് ഹാർഡ് ഡിസ്ക്കുകളും ഫയലുകളും പൊലീസ് പിടി കൂടിയിരുന്നു. കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. അതേസമയം ടിഎൻടിക്കെതിരെ പരാതിയുമായി എത്തുന്നവരുടെ എണ്ണം കൂടുകയാണ്.