സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ വൃത്തിയുള്ള ശൗചാലയങ്ങൾ കണ്ടെത്തുന്നു


കൊച്ചി: രാജ്യത്തെ ഏറ്റവും പുരോഗതിയുള്ള നഗരങ്ങളിലൊന്നാണ് കൊച്ചിയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സിന്‍റെ കണ്ടെത്തല്‍. എന്നാല്‍ നഗരത്തില്‍ ആവശ്യത്തിനു ശൗചാലയങ്ങൾ ഇല്ല. ഉള്ളവയാകട്ടെ ഉപയോഗ ശൂന്യവും. ഇതിനു പരിഹാരം കണ്ടെത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി (ഡിഎല്‍എസ്എ). നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ വൃത്തിയുള്ള ശൗചാലയങ്ങൾ കണ്ടെത്തുക എന്ന ദൗത്യമാണ് ഡിഎല്‍എസ്എ ഏറ്റെടുത്തിരിക്കുന്നത്. 

നഗരത്തിലെ കടകളിലും വാണിജ്യസ്ഥാപനങ്ങളിലുമുള്ള സൗകര്യം സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ ആകുന്ന സംവിധാനം ഒരുക്കാനാണ് അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 200 ശൗചാലയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും ഉടമകളുടെ അനുവാദത്തോടെയാണ് ഇത്തരം ഒരു സൗകര്യം ഒരുക്കുന്നത്. 

ഇവ തിരിച്ചറിയാന്‍ ശൗചാലയങ്ങളുടെ അടുത്ത് പ്രത്യേക എംബ്ലം പതിക്കും. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണം കഴിക്കാന്‍ 100 ഹോട്ടലുകലില്‍ അതോറിറ്റി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടോക്കണും കാത്തുനില്‍പ്പും ഇല്ലാതെ വിശക്കുന്നവര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ഡിഎല്‍എസ്എ.