കൊല്ലം: ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും എതിരെ വരുന്ന വാഹനങ്ങളുടെ ദിശ തെറ്റിക്കുന്ന ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ സംസ്ഥാനത്ത് അപകട ഭീഷണി വിതച്ച് സര്‍വീസ് നടത്തുന്നു. ബസിനുള്ളില്‍ വയ്ക്കാൻ മുപ്പത്തി അയ്യായിരം വാട്സ് വരെയുള്ള മ്യൂസിക് സിസ്റ്റങ്ങളാണ് ഏജന്‍റുമാര്‍ നിര്‍മ്മിച്ച് നല്‍കുന്നത്.. ഇവയെ നിയന്ത്രിക്കാൻ കൃത്യമായ നിയമസംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ ഇവിടെ നോക്കുകുത്തികളാകുന്നു.

എന്താണ് നമ്മുടെ നാട്ടിലോടുന്ന ടൂറിസ്റ്റ് ബസുകളില്‍ നടക്കുന്നത്. കൊല്ലത്ത് നിന്നും മൈസൂരിലേക്ക് പോയ ഒരു കോളേജ് ടൂര്‍ ബസില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘം കയറി. വലിയ മുഴക്കത്തോടെയുള്ള പാട്ട്, ഡാൻസ്, ലേസര്‍,പുക, ബഹളം മുഴക്കം ഇങ്ങനെയാണ് കാഴ്ചകള്‍. ഈ വണ്ടിയില്‍ എന്ത് നടന്നാലും അതൊന്നും പുറം ലോകം അറിയില്ല. ശബ്ദം പുറത്ത് അരകിലോമീറ്റര്‍ വരെ മുഴക്കത്തോടെ കേള്‍ക്കാം. യാത്രാസാധനങ്ങള്‍ വയ്ക്കുന്നയിടത്തൊക്കെ വലിയ ശബ്ദം പുറപ്പെടുവിക്കുന്ന ബാസ് ട്യൂബുകള്‍ അടുക്കി വച്ചിരിക്കുന്നു. ഡ്രൈവറുടെ പിൻഭാഗത്തും സ്ഥിതി വ്യത്യസ്തമല്ല. വിവിധ വര്‍ണ്ണങ്ങളിലുള്ള ലേസര്‍ പുറത്തേക്ക് അടിക്കുകയാണ്. ഇത് എതിരെ വരുന്ന വാഹനങ്ങള്‍ക്ക് വലിയ അപകടമുണ്ടാക്കാം. 

ബസിന്‍റെ ഡ്രൈവര്‍ പറയുന്നത്

ഇരുപതും മുപ്പതും ബാസ് ട്യൂബാണ് വച്ചിരിക്കുന്നത്,ഇത്രയും വലിയ സൗണ്ടും ബഹളവുമായി ഹൈറേഞ്ച് കയറുന്ന ഞങ്ങള്‍ക്ക് എതിരെ വരുന്ന വാഹനത്തിന്‍റെ എയര്‍ഹോണുപോലും കേള്‍ക്കാനാകില്ല. എതിര്‍ ദിശയില്‍ നിന്ന് വണ്ടി കാണുമ്പോള്‍ തന്നെ നമ്മുടെ നിയന്ത്രണം വിട്ട് കഴിഞ്ഞിരിക്കും

മൂന്ന് മാസം മുൻപ് കോഴിക്കോട് കൊടുവള്ളിയിലെ കോളേജ് ടൂര്‍ ബസ് അപകടത്തിലും വില്ലനായത് ഈ അമിത ശബ്ദം തന്നെ. ആ വണ്ടിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി പറയുന്നു.

വണ്ടി മറിഞ്ഞപ്പോ ജെബിഎല്ലില്‍ കയറി ഇടിച്ചാണ് എന്‍റെ താടിയെല്ല് പൊട്ടിയത്. കാലിന് പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വന്നു.മ്യൂസിക് സിസ്റ്റം നല്ല സൗണ്ട് ഉണ്ടായിരുന്നു. നല്ല ഇറിറ്റേഷനും ടൂറിന്‍റെ അടിച്ച് പൊളിയില്‍ അതൊന്നും ആരോടും പറഞ്ഞില്ല 

ഉയര്‍ന്ന ശബ്ദത്തിലുള്ള ബാസ് ട്യൂബുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന നിരവധി ഏജന്‍റുമാര്‍ സംസ്ഥാനത്തുണ്ട്, അവരുമായി ഏഷ്യാനെറ്റ് പ്രതിനിധി സംസാരിച്ചു

റിപ്പോര്‍ട്ടര്‍:മിനിമം എത്രയണ്ണം വയ്ക്കാനാകും?
ഏജന്‍റ്:15 എണ്ണം വയ്ക്കാം, പിന്നെ ബാക്കി എല്ലാം കൂടി ചേര്‍ത്ത് അഞ്ചിന് മുകളിലാകും
റിപ്പോര്‍ട്ടര്‍: ഇവിടെ പ്രശ്നം ഒന്നും ഉണ്ടാകില്ലല്ലോ അല്ലേ
ഏജന്‍റ്: ഇവിടെ അങ്ങനെ ചെക്കിംഗ് ഒന്നുമില്ല


എന്തുകൊണ്ട് ഇതിനെതിരെ നിയമനടപടി ഉണ്ടാകുന്നില്ലെന്ന് ചോദ്യത്തിന് തിരുവന്തപുരം ആര്‍ടിഒ നല്‍കിയ മറുപടി ഇങ്ങനെ, ഇപ്പോഴത്തെ സ്ഥിതിയില്‍ ഇത് നിയന്ത്രിക്കാൻ നിയങ്ങള്‍ ഇല്ല. ഭയങ്കര ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ തേടിപ്പിടിച്ചാണ് കുട്ടികള്‍ ബസ് വിളിക്കുന്നത്. ഇത് ഡ്രൈവറുടെ ശ്രദ്ധ നഷ്ടപ്പെടുത്തും

റിപ്പോര്‍ട്ട് - ആര്‍പി വിനോദ്