സര്‍ക്കാരുമായി നേരിട്ടുള്ള ഇടപാടിനാണ് കുവൈത്ത് സർക്കാരിനും താല്‍പര്യമെന്ന് അണ്ടര്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്

കുവൈത്ത് സിറ്റി: കുവൈറ്റിലേക്ക് നഴ്സുമാരെ സർക്കാർ ഏജൻസികൾ വഴി നേരിട്ട്‌ റിക്രൂട്ട്‌ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്‌ണൻ. കുവൈത്തില്‍ തൊഴില്‍ പ്രതിസന്ധിയിലായ 80 മലയാളി നഴ്സുമാരുടെ കാര്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രാലയം ഉറപ്പു നല്‍കിയതായും കുവൈത്ത് സന്ദർശനത്തിനിടെ മന്ത്രി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേന്ദ്രസര്‍ക്കാരിന്‍റെയും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെയും സഹായത്തോടെ ഇടനിലക്കാരില്ലാതെ നഴ്സുമാരെ സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. റിക്രൂട്ട്മെന്‍റുകള്‍ സുതാര്യവും സത്യസന്ധവും വിശ്വസ്തവുമായി നടത്തുകയാണ് ലക്ഷ്യം. 

സര്‍ക്കാരുമായി നേരിട്ടുള്ള ഇടപാടിനാണ് കുവൈത്ത് സർക്കാരിനും താല്‍പര്യമെന്ന് അണ്ടര്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. കുവൈത്തില്‍ എത്തിയ ശേഷം തൊഴിലും ശമ്പളവും ലഭിക്കാത്ത 80 മലയാളി നഴ്സുമാരുടെ പ്രശ്നവും മന്ത്രി അണ്ടർ സെക്രട്ടറിയുമായുള്ള ചർച്ചയിൽ ഉന്നയിച്ചെന്നും പ്രശ്നപരിഹാരത്തിന് നടപടികൾ സ്വീകരിച്ചതായി അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കുവൈത്തില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ പങ്കെടുക്കവേ ടിപി രാമകൃഷ്ണന്‍പറഞ്ഞു. 

മലയാളി നഴ്സുമാരുടെ വൈദഗ്ധ്യം വികസിപ്പിക്കുന്നതിനും ലോകത്താകമാനം കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ എന്നീ സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം