തിരുവനന്തപുരം: മതസ്പര്‍ദ്ധ വളർത്തുന്ന അഭിമുഖം നൽകിയതിന് മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസില്‍ ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. റെക്കോഡ് ചെയ്ത ഫോണിൽ നിന്നും സംഭാഷണം വീണ്ടെടുക്കാനായിട്ടില്ലെന്ന് സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഫോറൻസിക് വിഭാഗം വ്യക്തമാക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഒരു വാരിക പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഒരു മതവിഭാഗത്തിനെ കുറിച്ച് സെൻകുമാ‍ർപറഞ്ഞതായി വന്ന കാര്യങ്ങളാണ് വിവാദമായത്. മതവികാരം വളർത്തുന്ന അഭിമുഖമാണെന്ന പരാതിയിൽ ക്രൈംബ്രാഞ്ചിന് കീഴിലെ സൈബർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം സെൻകുമാറിനെതിരെ കേസെടുത്തിരുന്നു. 

അന്വേഷണത്തിൻറെ ഭാഗമായി അഭിമുഖം റിക്കോർഡ‍് ചെയ്ത ഫോണും, സംഭാഷണം പകർത്തിയ സിഡിയും ലേഖകൻ കൈബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. ഈ ഫോണും സിഡിയും പരിശോധിച്ചാണ് ഫൊറൻസിത് വിഭാഗം റിപ്പോർട്ട് സിജെഎം കോടതിയിൽ നൽകിയത്. ഫോണില്‍ റിക്കോർഡ് ചെയ്ത സംഭാഷണം മായ്ച്ചുകളഞ്ഞുവെന്നായിരുന്നു ലേഖകന്‍റെ മൊഴി. 

ഫോറൻസിക് പരിശോധനയിവും ഫോണിൽ നിന്നും സംഭാഷണം വീണ്ടെടുക്കാനായില്ല. സിഡിയിലെ സംഭാഷണം മറ്റൊരു ഫോർമാറ്റിലുള്ളതാണ്. ഫോണിൽ നിന്നും കമ്പ്യൂട്ടറിലേക്ക് പകർത്തിയശേഷം സിഡയിലേക്ക് മാറ്റിയപ്പോള്‍ കൃത്രിമം നടന്നതായാണ് സംശയം. ഫോറൻസിക് ഫലം പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് നീങ്ങാനിരിക്കെയാണ് ഇത്തരമൊരു റിപ്പോ‍ർട്ട് വന്നിരിക്കുന്നത്.

ലേഖകൻ ചോദിച്ചതിന് ചില വസ്തുകള്‍ ചൂണ്ടികാട്ടി മറുപടി നൽകുകയായിരുന്നുവെന്നാണ് സെൻകുമാറിന്‍റെ മൊഴി. അതേസമയം സംഭാഷണം മായ്ച്ചുകളഞ്ഞുവെന്ന ലേഖകൻ തന്നെ പറഞ്ഞ സാഹചര്യത്തിൽ കേസുമായി മുന്നോട്ടുപോകുന്നത് തന്നെ നിയമപരായ ശരിയല്ലെന്ന് ചൂണ്ടികാട്ടി മുൻ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്രകശിപ്പ് ഡിജിപിക്ക് റിപ്പോർട്ടും നൽകി.