ദില്ലി: മുത്തലാഖ് നിരോധന ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടുവാന്‍ സര്‍ക്കാര്‍ നീക്കം. പ്രതിപക്ഷ ബഹളം തുടരന്നതിനാല്‍ ബില്ല് രാജ്യസഭയില്‍ പാസാകുവാന്‍ സാധ്യതയില്ലെന്ന് ഉറപ്പായതോടെയാണ് ഇത്. അതേ സമയം ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു.

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷത്തിന്‍റെ നീക്കം. ബില്ലില്‍ മാറ്റംവേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവുശിക്ഷ നല്‍കാനുള്ള വ്യവസ്ഥ എടുത്തുകളയണം എന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം.

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ട് രൂക്ഷമായ വാദപ്രതിവാദത്തിനാണ് ഇന്നലെ രാജ്യസഭ സാക്ഷ്യം വഹിച്ചത്. ബിജെപിയും അണ്ണാ ഡിഎംകെയും ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാരിനെതിരെ ശക്തമായി അണിനിരന്നു. അംഗങ്ങളുടെ പേര് കൂടി ഉള്‍പ്പെടുത്തി ബില്ലിനായുള്ള സെലക്ട് കമ്മിറ്റി പ്രമേയം അനന്ദ് ശര്‍മ്മ കൊണ്ടു വന്നപ്പോള്‍ ഇത് ചട്ടവിരുദ്ധമാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി വാദിച്ചു. 

സുപ്രീംകോടതിയില്‍ മുത്തലാഖ് കേസില്‍ ഹാജരായ കപില്‍ സിബല്‍ സംസാരിക്കാന്‍ എഴുനേറ്റത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ഭൂരിപക്ഷ വികാരം എതിരായിട്ടും സര്‍ക്കാര്‍ ബില്ല് പരിഗണിക്കണമെന്ന വാദത്തില്‍ ഉറച്ചു നിന്നു.