വാഷിംങ്ടണ്‍: മെക്സിക്കോക്ക് പിന്നാലെ അഭയാര്‍ത്ഥി പ്രശ്നത്തില്‍ഓസ്‌ട്രേലിയയുമായും അമേരിക്കന്‍പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉടക്കുന്നു. പസഫികില്‍ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള 1250 കുടിയേറ്റക്കാരെ അമേരിക്കക്ക് കൈമാറാനുള്ള ഓസ്ട്രേലിയയുടെ നീക്കത്തിനെതിരെയാണ് ട്രംപ് രംഗത്തെത്തിയത്. ഓസ്ട്രേലിയന്‍പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ ഫോണില്‍വിളിച്ച ട്രംപ് അദ്ദേഹത്തെ ശകാരിച്ചതായി വാഷിംഗ്ടണ്‍പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട മെക്സിക്കോയുമായി ഉടക്കിയതിന് പിന്നാലെയാണ് തങ്ങളുടെ ചിരകാല സുഹൃത്തുക്കളായ ഓസ്ട്രേലിയയോടും ട്രംപ് കൊന്പുകോര്‍ത്തത്. മുന്‍ഗാമി ബരാക് ഒബാമയുടെ കാലത്ത് ഒപ്പുവച്ച ഉടമ്പടി പ്രകാരം തങ്ങളുടെ കൈവശമുള്ള തടവുകാരെ അമേരിക്കക്ക് കൈമാറാന്‍ ഓസ്ട്രേലിയ നീക്കം നടത്തിയിരുന്നു. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത നിലപാട് സ്വീകരിക്കുന്ന ട്രംപിനെ ഇത് ചൊടിപ്പിച്ചു. 

തുടര്‍ന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ ഫോണില്‍ വിളിച്ച ട്രംപ്, അദ്ദേഹത്തെ ശകാരിച്ചതായി വാഷിംഗ്ടണ്‍പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.ഫോണ്‍ സംഭാഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ട്രംപ്, നിശ്ചയിച്ച സമയം പൂര്‍ത്തിയാകും മുന്പേ ഫോണ്‍ കട്ട് ചെയ്തതായും വാഷിംഗ്ടണ്‍പോസ്റ്റ് വ്യക്തമാക്കി. താന്‍ ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുച്ചിനടക്കം നാല് രാഷ്ട്രത്തലവന്‍മാരുമായി സംസാരിച്ചിരുന്നുവെന്നും അതില്‍ ഏറ്റവും മോശപ്പെട്ട സംഭാഷണമാണ് ഇതെന്നുമായിരുന്നു ട്രംപ് ടേണ്‍ബുള്ളിനോട് പറഞ്ഞത്. 

ഇതിന് പിന്നാലെ വിശദീകരണവുമായി ഓസ്ട്രേലിയയും രംഗത്തെത്തി. ട്രംപ് ഫോണ്‍ കട്ട് ചെയ്യുകയല്ലായിരുന്നുവെന്നും നിശ്ചയിച്ച സമയം ഇരു നേതാക്കളും സംസാരിച്ചുവെന്നും ഓസ്ട്രേലിയ വ്യക്തമാക്കി. അതേസമയം സംഭാഷണത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ട വാഷിംഗ്ടണിന്‍റെ നടപടിയില്‍ ഓസ്ട്രേലിയ അതൃപ്തി അറിയിച്ചു. 

ഇതിന് പിന്നാലെ ഒബാമ ഏര്‍പ്പെട്ട കരാര്‍ ചവറ്റുകുട്ടയില്‍ തളേളണ്ടതാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കയുമായി അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഒബാമയുടെ കാലത്ത് നിരവധി കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചിരുന്നു.