ട്വിറ്റര്‍ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് ട്രംപ് മൂന്നാമനായി പ്രധാനമന്ത്രി മോദി

ലോക നേതാക്കളില്‍ ട്വിറ്ററിലെ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ ഒന്നാമനായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ 10 മില്യണ്‍ ഫോളോവേഴ്സാണ് ട്രംപിന് ട്വിറ്ററിലുള്ളത്. അമേരിക്കന്‍ പ്രസിഡന്‍റായി അധികാരത്തിലെത്തിയതോടെ ഫോളോവേഴ്സിന്‍റെ എണ്ണം ഇരട്ടിയായതായും പഠനം നടത്തിയ ബഴ്സണ്‍ കോഹന്‍ ആന്‍ വോള്‍ഫ് എന്ന കമ്പനി വെളിപ്പെടുത്തുന്നു. 

53.3 മില്യണ്‍ ഫോളോവേഴ്സാണ് നിലവില്‍ ട്രംപിനുള്ളത്. മോദിയ്ക്ക് ഇത് 43.4 മില്യണ്‍ ആണ്. ലൈക്സ് ആയും റീട്വീറ്റ് ആയും ട്രംപ് മികച്ച രീതിയില്‍ ഫോളോവേഴ്സുമായി സംവദിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്തതായും പഠനം പറയുന്നു. കഴിഞ്ഞ 12 മാസത്തിനിടയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് 264.5 മില്യണ്‍ സംവാദങ്ങളാണ് ഫോളോവേഴ്സുമായി നടത്തിയത്. ഇത് മോദിയേക്കാള്‍ 5 മടങ്ങ് അധികമാണ്. പോപ് ഫ്രാന്‍സിസിനേക്കാള്‍ 12 മടങ്ങും.

റീട്വീറ്റിന്‍റെ കാര്യത്തില്‍ സല്‍മാന്‍ രാജാവാണ് ഒന്നാമത്, മെയ് 2017നും മെയ് 2018 നും ഇടയില്‍ 11 തവണ മാത്രമാണ് സല്‍മാന്‍ രാജാവ് ട്വീറ്റ് ചെയ്തതെങ്കിലും ഓരോ ട്വീറ്റും ശരാശരി 154294 തവണയാണ് റീട്വീറ്റ് ചെയ്തത്. ട്രംപിന് ലഭിച്ച റീട്വീറ്റുകള്‍ ശരാശരി 20319 തവണ മാത്രമാണ് റീട്വീറ്റ് ചെയ്തിട്ടുള്ളത്.