തിരുവനന്തപുരം: കെ.എം. മാണിയെ ഇനി മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്ന് യുഡിഎഫില്‍ പൊതുനിലപാട്. നിലപാട് വ്യക്തമാക്കി മാണിക്ക് എപ്പോള്‍ വേണമെങ്കിലും മുന്നണിയിലേക്ക് തിരിച്ചുവരാം. മാണിയെ ക്ഷണിച്ച നിലപാടിനെതിരെ ഇന്ന് ചേര്‍ന്ന മുന്നണി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

ജെഡിയുവിലെ ഷെയ്ഖ് പി ഹാരിസാണ് ആദ്യം വിമര്‍ശനം ഉന്നയിച്ചത്. മുന്നണിയില്‍ ആലോചന പോലും നടത്താതെ മാണിയെ ക്ഷണിച്ചത് ശരിയായില്ല. ഈ വിമര്‍ശനത്തോട് കെ. മുരളീധരനും യോജിച്ചു. പലവട്ടം ക്ഷണിച്ചിട്ടും മാണി മുന്നണിയിലെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നിട്ടും ക്ഷണം തുടര്‍ന്നത് ശരിയായില്ലെന്നും മുരളി പറഞ്ഞു. 

എന്നാല്‍ മാണിയെ ക്ഷണിച്ചതല്ല, മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞതാണെന്നു ഹസന്‍ വ്യക്തമാക്കി. മലപ്പുറം തിരഞ്ഞെടുപ്പിനിടെ കെ. എം. മാണിയോട് താന്‍ സംസാരിച്ചെങ്കിലും ഇപ്പോള്‍ സമയമായിട്ടില്ല എന്ന നിലപാടാണ് മാണി സ്വീകരിച്ചതെന്ന് കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഇനി അങ്ങോട്ടേക്കുപോയി ക്ഷണിക്കേണ്ടതില്ലെന്ന പൊതുധാരണയിലെത്തിയത് 

ഫോര്‍വേര്‍ഡ് ബ്ലോക്കിനെ മുന്നണിയോഗങ്ങളിലെ ക്ഷണിതാവാക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. ലീഗിലെ അബ്ദുള്‍ വഹാബ്, എം.കെ. മുനിര്‍, മുന്‍ കെപിസിസി അധ്യക്ഷന്മാരായ വി.എം. സുധീരന്‍, കെ. മുരളീധരന്‍ എനനിവരും മുന്നണി യോഗങ്ങളില്‍ പങ്കെടുക്കും. ഒന്നും ശരിയാകാത്ത ഒരു വര്‍ഷമെന്ന പേരില്‍ സര്‍ക്കാരിനെതിരെ ക്യാമ്പയിന്‍ നടത്താനും മുന്നണി യോഗം തീരുമാനിച്ചു.