ദില്ലി; ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് പാകിസ്താന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കൂടുതല്‍ തീവ്രവാദി ഗ്രൂപ്പുകളെ അമേരിക്ക ആഗോള തീവ്രവാദി സംഘടനകളായി പ്രഖ്യാപിക്കും. ഡിസംബര്‍ 18-19 തീയതികളിലായി ദില്ലിയില്‍ നടന്ന ഇന്‍ഡോ-യു.എസ് ഉദ്യോഗസ്ഥതല ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതാദ്യമായാണ് തീവ്രവാദവിരുദ്ധ അജന്‍ഡ മുന്‍നിര്‍ത്തി അമേരിക്കയും ഇന്ത്യയും തമ്മില്‍ ഔദ്യോഗികമായ ഒരു ചര്‍ച്ച നടക്കുന്നത്. ദക്ഷിണേഷ്യയിലെ തീവ്രവാദി സംഘടനകള്‍ക്കെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. തീവ്രവാദി സംഘടനകളായി അമേരിക്ക പ്രഖ്യാപിക്കുന്നതോടെ സാമ്പത്തിക ഉപരോധമടക്കമുള്ള കര്‍ശന നടപടികള്‍ ഈ സംഘടനകള്‍ക്ക് നേരിടേണ്ടിവരും.

സ്വന്തം മണ്ണില്‍ വേരുറപ്പിച്ച തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ട്രംപ് ഭരണകൂടം പാകിസ്താനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യയുടെ നിര്‍ദേശം അനുസരിച്ച് അമേരിക്ക പാകിസ്താനിലെ കൂടുതല്‍ തീവ്രവാദി സംഘടനകള്‍ക്കെതിരെ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.