എറണാകുളം: വടക്കന്‍ പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ പ്രണയം നടിച്ച്, വാടകവീട്ടില്‍ കൊണ്ടുപോയി ബലാത്സംഘം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വടക്കന്‍ പറവൂര്‍ ഏഴിക്കര ഉള്ളേലില്‍ പറമ്പില്‍ ഷിദിന്‍ കുമാര്‍, മാഞ്ഞാലി സ്വദേശി നിഥിന്‍, ചേന്ദമംഗലം കൊച്ചങ്ങാടി സ്വദേശി ടിന്‍സണ്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. മൂവരും സ്വകാര്യ ബസ് ജീവനക്കാരാണ്.

മൂന്ന് മാസം മുമ്പ് ബസില്‍ വച്ചാണ് ഷിദിന്‍ കുമാര്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് മാക്കനായിയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഘം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷിദിന്‍ കുമാറാണ് പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്തത്. കുട്ടിയെ വാടക വീട്ടിലെത്തിക്കാനും മറ്റും സഹായിച്ചത് കൂട്ടുപ്രതികളായ നിഥിനും ടിന്‍സണുമാണ്. മൂവര്‍ക്കുമെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പറവൂര്‍ സിഐ ക്രിസ്റ്റിന്‍ സാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.