തിരുവനന്തപുരം: മലപ്പുറത്ത് തുടര്‍ച്ചയായി രണ്ടാം തവണ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേങ്ങരയില്‍ സാധ്യതകളൊന്നും ഇല്ലെങ്കിലും ശക്തമായ അങ്കത്തിന് ഒരുങ്ങുകയാണ് ബി.ജെ.പിയും. 

ലോകസഭ തെരഞ്ഞെടുപ്പില്‍ വന്‍ വോട്ടുവര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ വെറും 65662 വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. 2014ല്‍ 64705 വോട്ട് നേടിയ സ്ഥാനത്തായിരുന്നു ഇത്. സംഭവത്തിന്റെ പേരില്‍ സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത വിമര്‍ശനങ്ങള്‍ഏറ്റുവാങ്ങിയിരുന്നു.

ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതാക്കളെ വിളിച്ചു വരുത്തന്നതു വരെ എത്തിയിരുന്നു കാര്യങ്ങള്‍. എന്നാല്‍ ഇത്തവണ ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്താതെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനുള്ള ശ്രമമാകും വേങ്ങരയില്‍ നടത്തുക. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളെ തന്നെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ തീരുമാനമായതായാണ് വിവരം.

യുവമോര്‍ട്ട സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരും ശോഭാ സുരേന്ദ്രന് പുറമെ പരിഗണനയിലുള്ള പേരുകളാണ്. എന്നാല്‍ ശോഭാ സുരേന്ദ്രന് കൂടുതല്‍ പിന്തുണ ലഭിച്ചതായാണ് വിവരം. മത്സരാര്‍ഥിയുടെ കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനം വന്നിട്ടില്ലെങ്കിലും ശക്തമായ മത്സരത്തിലൂടെ ബി.ജെ.പിയുടെ ശക്തി തെളിയിക്കാണമെന്നാണ് നേതൃത്വം ലക്ഷ്യംവയ്ക്കുന്നത്.