തിരയില്‍ പെട്ട് വേദി പൂര്‍ണ്ണമായി തകര്‍ന്നു. സ്ഥലത്തുണ്ടായിരുന്നവരില്‍ 17 പേരെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. പരിപാടിയിലെ ഒരു പ്രധാന ഗായകനെയും അപകടത്തില്‍ കാണാതായിട്ടുണ്ട്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഇന്നലെയുണ്ടായ സുനാമിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇന്ന് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 168 പേര്‍ ദുരന്തത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എഴുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. 

ഇതിനിടെ അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങളും പുറത്തുവരികയാണ്. സുണ്ടയില്‍ ഒരു സംഗീതപരിപാടിക്കിടെ അപ്രതീക്ഷിതമായി സുനാമിത്തിരയടിച്ചതിന്റെ ഭീകരദൃശ്യമാണ് ഇതില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത്. 

ബീച്ചിന് തൊട്ടടുത്തായി ഒരുക്കിയ വേദിയില്‍ ലൈവായി പരിപാടി നടക്കുന്നതിനിടെയാണ് സുനാമിത്തിര ആഞ്ഞടിച്ചത്. തിരയില്‍ പെട്ട് വേദി പൂര്‍ണ്ണമായി തകര്‍ന്നു. സ്ഥലത്തുണ്ടായിരുന്നവരില്‍ 17 പേരെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. പരിപാടിയിലെ ഒരു പ്രധാന ഗായകനെയും അപകടത്തില്‍ കാണാതായിട്ടുണ്ട്. 


ക്രാക്കറ്റോവയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് കടലിന്നടിയിലുണ്ടായ ഭൂകമ്പമാണ് സുനാമിക്ക് വഴിവച്ചത്. കാര്യമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതാണ് ദുരന്തത്തിന് ആക്കം കൂട്ടിയത്. ജനവാസമേഖലകളില്‍ നൂറുകണക്കിന് കെട്ടിടങ്ങളാണ് തകര്‍ന്നടിഞ്ഞത്. ഇതിനിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.