വലിയകുളം സീറോ ജെട്ടി റോഡിസല്‍നിന്ന് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള വഴി ചട്ടം ലംഘിച്ചാണ് നിര്‍മ്മിച്ചതെന്ന് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ആലപ്പുഴ: തോമസ് ചാണ്ടിയുടെ റിസോർട്ടിലെ പാർക്കിംഗ് ഏരിയയ്ക്ക് വഴിവിട്ട് അനുമതി നൽകിയെന്ന പരാതിയിൽ ആലപ്പുഴ മുൻ കളക്ടർ എന്‍ പത്മകുമാറിനെതിരെ കേസ് എടുക്കാൻ ഉത്തരവ്. കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 2014 ൽ ചട്ടം ലംഘിച്ച് പാർക്കിംഗ് ഏരിയയ്ക്ക് അനുമതി നൽകിയെന്നാണ് പരാതി.
വലിയകുളം സീറോ ജെട്ടി റോഡിസല്‍നിന്ന് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള വഴി ചട്ടം ലംഘിച്ചാണ് നിര്‍മ്മിച്ചതെന്ന് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചല്ല നിര്‍മ്മിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് നല്‍കിയ അന്നത്തെ ആലപ്പുഴ കളക്ടറായിരുന്ന പത്മകുമാര്‍ റെഗുലറൈസ് ചെയ്ത് നല്‍കുകയും ചെയ്തിരുന്നു.
ഇതിനെതിരെ അഡ്വക്കേറ്റ് കെ സുഭാഷ് വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരിവിട്ടിരിക്കുന്നത്. വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ അന്നത്തെ കളക്ടറുടെ നടപടി നിയമ വിരുദ്ധമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പത്മകുമാര്‍ ഐഎഎസ്, അന്നത്തെ ആര്‍ഡിഒ, തോമസ് ചാണ്ടി എംഎല്‍എ എന്നിവരടക്ം ആറ് പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നിയമപ്രകാരം ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി വേണം. അനുമതി ലഭിച്ചാലുടന്‍ അനേഷണം ആരംഭിക്കും.
