'ഇനി ഗോഹത്യ അനുവദിക്കില്ല'; ജനങ്ങളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് യുപി പൊലീസ്
ഞങ്ങളുടെ ഗ്രാമങ്ങളിലോ അയൽ ഗ്രാമങ്ങളിലോ ഗോഹത്യ ഇനി മുതൽ അനുവദിക്കില്ലെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുകയാണ്. ഗോഹത്യ അരെങ്കിലും ചെയ്യുന്നത് കാണുകയോ അറിയുകയോ ചെയ്യുകയാണെങ്കിൽ അവരെ ഗ്രാമത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും ബഹിഷ്കരിക്കുകയും ചെയ്യും.
മീറ്റ്: ബുലന്ദ്ഷഹർ കലാപത്തിന് ശേഷം ഗോഹത്യക്കെതിരെ ജനങ്ങളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ഉത്തർപ്രദേശ് പൊലീസ്. ഗ്രാമവാസികൾക്കായി വിളിച്ച് ചേർത്ത യോഗത്തിലാണ് പൊലീസ് ജനങ്ങളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിപ്പിച്ചത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയതെന്ന് മീററ്റ് എസ് പി രാജേഷ് കുമാര്‍ അറിയിച്ചു. പൊലീസുകാർ തന്നെയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
”ഞങ്ങളുടെ ഗ്രാമങ്ങളിലോ അയൽ ഗ്രാമങ്ങളിലോ ഗോഹത്യ ഇനി മുതൽ അനുവദിക്കില്ലെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുകയാണ്. ഗോഹത്യ അരെങ്കിലും ചെയ്യുന്നത് കാണുകയോ അറിയുകയോ ചെയ്യുകയാണെങ്കിൽ അവരെ ഗ്രാമത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും ബഹിഷ്കരിക്കുകയും ചെയ്യും. അത്തരക്കാരെ നാട്ടുകാർ തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിക്കും. ജയ് ഹിന്ദ് ജയ് ഭാരത് – ” എന്നായിരുന്നു പ്രതിജ്ഞ.
സംസ്ഥാനത്തെ ചില ഗ്രമങ്ങളിൽ ഇപ്പോഴും ഗോഹത്യ നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമവാസികളെ കൊണ്ട് പ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത്. ഇത് നല്ലൊരു തുടക്കമായാണ് തോന്നുന്നത്-രാജേഷ് കുമാര്‍ പറഞ്ഞു. ഡിസംബർ മൂന്നിനാണ് ബുലന്ദ്ഷഹറിൽ പശുവിന്റെതെന്ന് കരുതപ്പെടുന്ന ജഡാവശിഷ്ടങ്ങൾ കണ്ടത്തിയതിന്റെ പേരിൽ കലാപം നടന്നത്. കലാപത്തിൽ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.