വിഴിഞ്ഞം കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ തീരുമാനിച്ചു. തീരമേഖല വിജ്ഞാപന ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ ട്രൈബ്യുണലിനുള്ള അധികാരം സംബന്ധിച്ച അവ്യക്തത ചൂണ്ടിക്കാട്ടി കേസിലെ ഹര്‍ജിക്കാരനായ വില്‍ഫ്രഡാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്. കേസ് പരിഗണിച്ച ദേശീയ ഹരിത ട്രൈബ്യുണല്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനും നോട്ടീസ് അയച്ചു. കേസ് നവംബര്‍ 30ന് പരിഗണിക്കും.

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തുറമുഖ കമ്പനിക്ക് അനുമതി നല്‍കി ദേശീയ ഹരിത ട്രൈബ്യൂണല്‍ സെപ്റ്റംബര്‍2ന് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജിക്കാരനായ വില്‍ഫ്രഡിന്‍റെ ആവശ്യം. 2011ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന തീരമേഖല വിജ്ഞാപനത്തില്‍ പ്രകൃതിരമണീയമായ വിഴിഞ്ഞം ഉള്‍പ്പടെയുള്ള തീരപ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു ആദ്യം ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. എന്നാല്‍ സെപ്റ്റംബര്‍2ന് പുറപ്പെടുവിച്ച അന്തിമവിധിയില്‍ ഇക്കാര്യത്തില്‍ അവ്യക്തതയുണ്ട്. ഈ സാഹചര്യത്തില്‍ സെപ്റ്റംബര്‍ 2ലെ വിധി പുനഃപരിശോധിക്കാന്‍ സാധിക്കുമോ എന്ന് വ്യക്തമാക്കണമെന്നാണ് ഹര്‍ജിക്കാരനായ വില്‍ഫ്രഡ് ആവശ്യപ്പെടുന്നത്. കേസ് പരിഗണിച്ച ദേശീയ ഹരിത ട്രൈബ്യുണല്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനും നോട്ടീസ് അയച്ചു. ഇതോടെ വീഴിഞ്ഞത്തെ ചൊല്ലിയുള്ള ഏറ്റുമുട്ടല്‍ വീണ്ടും ഹരിത ട്രൈബ്യൂണലിലേക്ക് എത്തുകയാണ്.