20ഓളം എംഎല്‍എമാരെ ബിജെപി ചാക്കിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇന്നതെ തന്നെ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.

കര്‍ണ്ണാടക നിയമസഭയില്‍ നടപടികള്‍ പുരോഗമിക്കവെ മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മകന്‍ വിജയേന്ദ്ര ചില കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭാര്യമാരെ വിളിച്ച് പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. കൂറുമാറാന്‍ ഓരോരുത്തര്‍ക്കും 15 കോടി രൂപ വീതമാണ് വിജയേന്ദ്ര വാഗ്ദാനം ചെയ്തത്. ഇതിന്റെ ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടു.

20ഓളം എംഎല്‍എമാരെ ബിജെപി ചാക്കിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇന്നതെ തന്നെ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഖനി രാജാവ് ജനാര്‍ദ്ദന്‍ റെഡ്ഢി ഒരു എംഎല്‍എയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഇന്നലെയും കോണ്‍ഗ്രസ് പുറത്തുവിട്ടു. ലിംഗായത്തുകാരായ കോണ്‍ഗ്രസ് എംഎല്‍എമാരെയും കുടുംബങ്ങളെയും മതനേതാക്കള്‍ വഴി ബന്ധപ്പെട്ടതായും വിവരമുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ ശബ്ദരേഖ ഇന്ന് പുറത്തുവന്നത്. 

രാവിലെ 11 മണിക്ക് സഭാസമ്മേളനം തുടങ്ങി എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇപ്പോള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസിന്റെ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും സഭയില്‍ എത്തിയിട്ടില്ല. ഇതോടെ 119 അംഗങ്ങളാണ് സഭയിലുള്ളത്. 104 എംഎല്‍എമാരുള്ള ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 110 പേരുടെ പിന്തുണയാണ് ആവശ്യം. ആരൊക്കെ കൂറുമാറുമെന്നറിയാന്‍ നാല് മണിവരെ കാത്തിരിക്കാതെ വേറെ വഴിയില്ല.