അതിജീവനത്തിന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്‍റെ കെെത്താങ്ങ്
പ്രളയാനന്തരം സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന നവകേരളം സൃഷ്ടിക്കായി 50 കോടി രൂപയുടെ സഹായമാണ് ഡോ. ഷംഷീര്‍ വയലില്‍ നല്‍കുന്നത്
തിരുവനന്തപുരം: പ്രളയ ദുരിതം അനുഭവിക്കുന്നവർക്കുള്ള വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്‍റെ സഹായം ആരോഗ്യ മന്ത്രി കെ കെ ശൈലജ എറ്റുവാങ്ങി. ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിൽ പ്രളയ ബാധിത കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി നല്‍കുന്ന സഹായത്തിന്‍റെ ആദ്യ ഗഡുവാണിത്.
12 കോടി രൂപ വിലമതിക്കുന്ന 70 ടണ്ണോളം സാമഗ്രികളാണ് മന്ത്രി ഏറ്റുവാങ്ങിയത്. വി പി എസ് ഹെൽത്ത് കെയർ ഇന്ത്യ മാനേജർ ഹാഫിസ് അലിയാണ് സാധനങ്ങൾ കൈമാറിയത്. പ്രളയാനന്തരം സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന നവകേരളം സൃഷ്ടിക്കായി 50 കോടി രൂപയുടെ സഹായമാണ് ഡോ. ഷംഷീര്‍ വയലില്‍ നല്‍കുന്നത്.
അബുദാബിയില്‍ നിന്നും പ്രത്യേകം ചാര്‍ട്ട് ചെയ്ത ബോയിംഗ് 777 വിമാനത്തിലാണ് സാമഗ്രികൾ എത്തിയത്. പ്രളയ ദുരന്തത്തിനിരയായ ആയിരങ്ങള്‍ക്കുള്ള മരുന്നുകള്‍, വസ്ത്രങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍, കുട്ടികള്‍ക്കും വൃദ്ധര്‍ക്കുമായുള്ള ഡയപ്പര്‍, സ്ത്രീകള്‍ക്കുള്ള സാനിറ്ററി പാഡ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ അടങ്ങിയ അവശ്യ വസ്തുക്കളാണ് വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് എത്തിയത്.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. വാസുകിയുടെ പേരിലാണ് അബുദാബിയില്‍ നിന്നുള്ള കണ്‍സയ്ന്‍മെന്‍റ് എത്തിയത്. അടുത്ത ഘട്ടത്തില്‍ നടപ്പിലാക്കേണ്ട പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങക്കായുള്ള സഹായം സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് വിപിഎസ് ഗ്രൂപ്പ് അറിയിച്ചു. വി പി എസ് ഹെൽ ത്ത് കെയർ ഇന്ത്യ റിലേഷൻസ്ഷിപ്പ് മാനേജർ സഫർ കെ.പിയും ചടങ്ങിൽ സംബന്ധിച്ചു .