ആ അമ്മയുടെ മുന്‍പില്‍...
ജിഷയുടെ വീട് ഞാൻ ഇന്ന് സന്ദർശിച്ചിരുന്നു. കൂലിവേല ചെയ്ത് തന്റെ മകളെ എം.എ.യും എൽ.എൽ.ബി - യും വരെ പഠിപ്പിച്ച ആ അമ്മയുടെ ദുഃഖം കണ്ടുനില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കരളലിയിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷ്യംവഹിച്ചിട്ടുണ്ട്. പക്ഷേ ജിഷയുടെ അമ്മയോട് ആശ്വാസ വാക്കുകള്‍ക്കായി ഞാന്‍ ബുദ്ധിമുട്ടി..
ഡൽഹിയിലെ പെൺകുട്ടിക്ക് സംഭവിച്ചതിനെക്കാൾ വലിയ ആക്രമണമാണ് ഈ പാവം കുട്ടിക്ക് നേരെ ഉണ്ടായത്. സ്ത്രീകളുടെ മാനത്തിന് യാതൊരു വിലയും നല്കാത്ത നിലയാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത്. വർക്കലയിൽ ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് റെയിൽവേ ട്രാക്കിൽ കൊണ്ട് തള്ളിയ സംഭവും ഇന്നാണ് പുറത്ത് വന്നത്. എല്ലാവിധ ക്രിമനലുകൾക്കും അഴിഞ്ഞാടാനുള്ള സൗകര്യമാണ് ഈ സർക്കാർ ഉണ്ടാക്കിയിരിക്കുന്നത്. ഏത് കുറ്റകൃത്യം ചെയ്താലും അവരെ സംരക്ഷിക്കാൻ പൊലീസ് ഉണ്ടാകുമെന്ന അവസ്ഥയാണ്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും ഉൾപ്പെടെയുള്ളവര്‍ ലൈംഗിക ആരോപണങ്ങൾ നേരിടുന്നവരാണ്. ഇത്തരക്കാരുടെ മേൽനോട്ടത്തിൽ സത്യം പുറത്ത് വരില്ല. ഇത്തരത്തിലുള്ള പൊലീസ് നയത്തിനെതിരെ കേരളത്തിലെ എല്ലാ സ്ത്രീകളും ജനാധിപത്യബോധമുള്ള ജനങ്ങളും ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജിഷയുടെ അതിക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നവര്‍ രാഷ്ട്രീയമുതലടുപ്പ് നടത്തുകയാണ് എന്ന് ആക്ഷേപിക്കുന്നവരോട് ഒരുവാക്ക്. ഈ പ്രതിഷേധം കേരളത്തിന്റെ മനസാക്ഷിയില്‍ നിന്ന് വരുന്നതാണ്.. അതില്‍ ദയവുചെയ്ത് കക്ഷിരാഷ്ട്രീയം കാണരുത്.
