പെരുമ്പാവൂര്‍: അടുത്ത ജന്‍മം തനിക്കൊരു പശുവായി ജനിക്കണമെന്ന്എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ഒരു പശു വീട്ടിലുണ്ടെങ്കില്‍ വിവാഹമോചന കേസുകളുടെ എണ്ണം കുറയുമെന്നുമാണ് എംഎല്‍എയുടെ നിരീക്ഷണം. പെരുമ്പാവൂര്‍ മണ്ഡലത്തിലെ ഏറ്റവും സുന്ദരിയായ പശുകിടാവിനെ കണ്ടെത്താനുളള മത്സരവേദിയിലാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ പശുവിചാരങ്ങള്‍ പുറത്തുവന്നത്.

ജനിക്കുകയാണെങ്കില്‍ മനുഷ്യനായി ജനിച്ചിട്ടു കാര്യമില്ല.പശു തന്നെയാകണം. പശുവായാല്‍ തൊഴുത്ത് ഉള്‍പ്പെടെയുളള എല്ലാ സൗകര്യവും മനുഷ്യര്‍ ചെയ്തു തരുമെന്നതാണ് എംഎല്‍എയുടെ ആഗ്രഹത്തിനു പിന്നിലെ രഹസ്യം. പശു പാല്‍ മാത്രമല്ല, കുടുംബത്തിലെ വഴക്കും തീര്‍ക്കുമെന്നാണ് എല്‍ദോസിന്റെ സാക്ഷ്യപ്പെടുത്തല്‍.

പശുവിനെ കുറിച്ചുളള എംഎല്‍എയുടെ പുതിയ ചിന്തകള്‍ കേട്ട് വേദിയില്‍ യുഡിഎഉഫ് കണ്‍വീനര്‍ പിപി തങ്കച്ചനും സിനിമാതാരം ജാഫര്‍ ഇടുക്കിയും ഉണ്ടായിരുന്നു.