ഡാമുകളിൽ നിന്നുള്ള നീരൊഴുക്ക് വർദ്ധിപ്പിച്ചു; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം
പെരിങ്ങൽക്കുത്ത്, ഷോളയാർ, പറമ്പിക്കുളം ഡാമുകളിൽ നിന്നുള്ള നീരൊഴുക്ക് വർദ്ധിപ്പിച്ച സാഹചര്യത്തിൽ ചാലക്കുടിപ്പുഴ ഇന്ന് രാവിലെ എട്ട് മണിയോടെ കവിഞ്ഞൊഴുകും. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്നും ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണമെന്നും ജില്ലാ കളക്ടർ ടി.വി അനുപമ അറിയിച്ചു. രാവിലെ എട്ട് മണിയോടെ ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകുമെന്നാണ് സൂചന.
തൃശൂര്‍: പെരിങ്ങൽക്കുത്ത്, ഷോളയാർ, പറമ്പിക്കുളം ഡാമുകളിൽ നിന്നുള്ള നീരൊഴുക്ക് വർദ്ധിപ്പിച്ച സാഹചര്യത്തിൽ ചാലക്കുടിപ്പുഴ ഇന്ന് രാവിലെ എട്ട് മണിയോടെ കവിഞ്ഞൊഴുകും. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്നും ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണമെന്നും ജില്ലാ കളക്ടർ ടി.വി അനുപമ അറിയിച്ചു. രാവിലെ എട്ട് മണിയോടെ ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകുമെന്നാണ് സൂചന.
പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സംഭരണശേഷി കഴിഞ്ഞദിവസം വൈകീട്ട് ഏഴ്മണിയോടെ തന്നെ പരമാവധി എത്തിച്ചേര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിച്ച് വരുകയാണ്. തമിഴ്‍നാട് ഷോളയാര്‍ (മലക്കപ്പാറ) ഷട്ടറുകള്‍ മൂന്നെണ്ണം ആറ് അടിയില്‍ നിന്നും നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഒന്‍പത് അടിയാക്കി ഉയര്‍ത്തുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് കേരള ഷോളയാറിലെ ഷട്ടറുകള്‍ 13.50 അടിയില്‍ നിന്നും 16.00 അടിയായി ഇന്ന് വെളുപ്പിന് ഒരുമണിക്ക് ഉയര്‍ത്തിയി. ഈ അധികജലം മൂന്ന് മണിക്കൂറിനകം പെരിങ്ങല്‍ക്കുത്തിലെത്തുകയും അടുത്ത നാല് മണിക്കൂറിനുള്ളില്‍ ചാലക്കുടി എത്തിച്ചേരുകയും ചെയ്യുമെന്നാണ് കണക്ക്കൂട്ടുന്നത്. ഇത് ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനും വെള്ളപ്പൊക്കമുണ്ടാകുന്നതിനും കാരണമാകുമെന്നാണ് ജില്ലാകളക്ടര്‍ നല്‍കുന്ന മുന്നറിയിപ്പ്.
പറമ്പിക്കുളം ഡാമില്‍ നിന്നുള്ള നീരൊഴുക്ക് പുലര്‍ച്ചെ 1.15 മണിക്ക് ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് ഡാമുകളില്‍ നിന്നും ഇപ്പോഴുള്ള നീരൊഴുക്കിനേക്കാള്‍ കൂടുതല്‍ വെള്ളം വെളുപ്പിന് 5.00 മണിയോട് കൂടി പെരിങ്ങല്‍ക്കുത്ത് ഡാമില്‍ എത്തിച്ചേരും. ഇതോടെ നിലവിലുള്ള നീരൊഴുക്കിന് അധികമായി വെള്ളം പുറം തള്ളേണ്ടി വരുമെന്ന് റിസര്‍ച്ച് ആന്‍റ് ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. കളക്ടറുടെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെ തീരപ്രദേശത്തുപള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്.