കനത്ത വേനലില്‍ പാഴായത് 36000 ലിറ്റര്‍ ശുദ്ധജലം

ബോറിവാലി: വഴിയില്‍ നിര്‍ത്തിയിരുന്ന വാഹനം അന്തരീക്ഷത്തില്‍ ഉയര്‍ത്തി കുടിവെള്ള പൈപ്പിന്റെ പൊട്ടിത്തെറി. മഹാരാഷ്ട്രയിലെ ബോറിവാലിയിലാണ് ഏറെ നാശനഷ്ടമുണ്ടാക്കി കുടിവെള്ള പൈപ്പ് പൊട്ടിത്തെറിച്ചത്. മുട്ടോളം വെള്ളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ സുരക്ഷിതമായ ഇടങ്ങളില്‍ എത്തിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് പൈപ്പ് പൊട്ടിത്തെറിക്കുന്നത്. 

സമീപത്ത് നിന്ന യുവാവിന്റെ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്നത്. കുടിവെള്ളവും മലിനജലവുമെല്ലാമായി കൂടിച്ചേര്‍ന്ന് റോഡെല്ലാം പുഴയായതോടെ വാഹനങ്ങള്‍ മാറ്റിയിടുന്നത് അസാധ്യമാവുകയും ചെയ്തു. ആളപായം ഇല്ലെങ്കില്‍ കൂടിയും കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. 36000 ലിറ്റര്‍ ശുദ്ധജലമാണ് ഈ സംഭവം കൊണ്ട് നഷ്ടമായതെന്നാണ് ബിഎംസി വിശദമാക്കുന്നത്. 72 ഇഞ്ച് പൈപ്പ് ലൈനാണ് പൊട്ടിത്തെറിച്ചത്. 

ഭൂമിക്കടിയിലെ പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് ഉണ്ടായ ജലധാര രണ്ട് കെട്ടിടത്തിന്റെ ഉയരത്തില്‍ വന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കുടിവെള്ളം പാഴായതില്‍ അധികൃതര്‍ നിരാശ വ്യക്തമാക്കി. പൈപ്പ് പൊട്ടലിന് സ്ഥിരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.