മധ്യവേനലവധിക്ക് സ്‌കൂളുകള്‍ അടച്ചതോടെ വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു. 

വയനാട്: മധ്യവേനലവധിക്ക് സ്‌കൂളുകള്‍ അടച്ചതോടെ വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു. ജില്ലയിലെ പ്രധാന വിനോദ കേന്ദ്രങ്ങളായ ബാണാസുര സാഗര്‍ ഡാം, പൂക്കോട് തടാകം, കര്‍ലാട് തടാകം, സൂചിപ്പാറ, കാന്തന്‍പാറ, മീന്‍മുട്ടി വെള്ളച്ചാട്ടങ്ങള്‍, എടക്കല്‍ ഗുഹ തുടങ്ങിയിടങ്ങളിലെല്ലാം തിരക്ക് കൂടിയിട്ടുണ്ട്. 

പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലെല്ലാം ടോയ്‌ലറ്റ് സംവിധാനങ്ങളും പാര്‍ക്കിങ് ഏരിയകളും വിപുലമാക്കിയിട്ടുണ്ട്. പാര്‍ക്കിങ് വന്നതോടെ ഗതാഗതകുരുക്കിനും തെല്ല് പരിഹാരമുണ്ട്. അതേസമയം പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് പുറമെ ടൂറിസം മാപ്പില്‍ ഇടംപിടിക്കാത്ത സ്ഥലങ്ങളും പലരുടെയും ഇഷ്ടകേന്ദ്രങ്ങളാണ്. കള്ളാടി തൊള്ളായിരം, കുറുമ്പാലക്കോട്ട മല, പെരിങ്കോട, ആനക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സഞ്ചാരികള്‍ കൂട്ടത്തോടെ എത്തുന്നത്. ഇവരിലേറെ പേരും സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവരാണ്. 

കടുത്ത വേനലില്‍ കാട്ടുതീയും വന്യമൃഗശല്യവും കണക്കിലെടുത്ത് ഏപ്രില്‍ 15 വരെ വയനാട് വന്യജീവി സങ്കേതത്തില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ വേനല്‍മഴ വേണ്ടുവോളം ലഭിച്ചതോടെ മിക്ക സങ്കേതങ്ങളും പച്ചപ്പണിഞ്ഞു. ഇതോടെയാണ് നിരോധനം മാറിയത്.