ചിമ്മിനിയുടെ പണം വാങ്ങാന്‍ എത്തിയ ചക്രബര്‍ത്തി, സോമനാഥ് മോന്‍ണ്ടല്‍ എന്നിവർക്ക് കുടിക്കാൻ കൊടുത്ത വെള്ളത്തിൽ  മധുമതി  വിഷം കലര്‍ത്തുകയായിരുന്നു. 

കൊല്‍ക്കത്ത: പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി യുവാക്കളെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ ന്യൂ അലിപുരിലാണ് സംഭവം. മധുമതി സഹ എന്ന യുവതിയാണ് അറസ്റ്റിലായത്.

കിച്ചണ്‍-ചിമ്മിനി എന്ന കമ്പനിയിലെ സെയില്‍സ്മാന്‍മാരാണ് ആക്രമണത്തിന് ഇരയായത്. ചിമ്മിനിയുടെ പണം വാങ്ങാന്‍ എത്തിയ ചക്രബര്‍ത്തി, സോമനാഥ് മോന്‍ണ്ടല്‍ എന്നിവർക്ക് കുടിക്കാൻ കൊടുത്ത വെള്ളത്തിൽ മധുമതി വിഷം കലര്‍ത്തുകയായിരുന്നു.

വെള്ളം കുടിച്ചയുടന്‍ ചക്രബര്‍ത്തി അബോധാവസ്ഥയില്‍ ആകുകയും ഇക്കാര്യം കമ്പനിയെ അറിയിക്കാന്‍ ശ്രമിച്ചപ്പേൾ സോമനാഥിന്റെ ഫോണ്‍ ഇവര്‍ തട്ടിപ്പറിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവിടെ നിന്ന് രക്ഷപ്പെട്ട സോമനാഥ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ന്യു അലിപുര്‍ പൊലീസ് മധുമതിയെ അറസ്റ്റ് ചെയ്തത്.

പൊലീസെത്തിയതിനുശേഷമാണ് അബോധാവസ്ഥയിലായ ചക്രബർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ചിമ്മിനി കമ്പനിയും യുവതിയുടെ പേരിൽ പരാതി നൽകി. കഴിഞ്ഞ മാസമാണ് ഇവർ ചെക്ക് നൽകി കമ്പനിയിൽ നിന്ന് സാധനം വാങ്ങിയത്. എന്നാൽ ചെക്ക് മടങ്ങിയതോടെ യുവതിയെ സ്ഥാപനം സമീപിച്ചിരുന്നു. നൽകാമെന്ന് അറിയച്ചതിനെ തുടർന്ന് സെയിൽസ് മാൻമ്മാരായ ചക്രബർത്തിയും സേമനാഥും ഇവരുടെ വീട്ടിൽ എത്തുകയായിരുന്നു.