ദമ്പതികള്‍ പിരിഞ്ഞതിന് ശേഷം നല്‍കുന്ന പരാതികളില്‍ സ്ത്രീധന നിരോധന നിയമത്തിലെ വ്യവസ്ഥകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പും നിലനില്‍ക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

ദില്ലി: വിവാഹ മോചനത്തിന് ശേഷം മുന്‍ ഭര്‍ത്താവിനോ കുടുംബത്തിനോ എതിരെ സ്ത്രീധന പീഡനം ആരോപിച്ച് പരാതി നല്‍കിയാല്‍ കേസെടുക്കാകില്ലെന്ന് സുപ്രീംകോടതി. ദമ്പതികള്‍ പിരിഞ്ഞതിന് ശേഷം നല്‍കുന്ന പരാതികളില്‍ സ്ത്രീധന നിരോധന നിയമത്തിലെ വ്യവസ്ഥകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പും നിലനില്‍ക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അലഹബാദ് ഹൈക്കോടതി വിധിയ്ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് വിധി. മുന്‍ ഭാര്യ നല്‍കിയ സ്ത്രീധന പീഡന കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഭര്‍ത്താവും കുടുംബവും നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. നാല് വര്‍ഷം മുമ്പ് ദമ്പതികള്‍ വിവാഹ മോടിതരായതാണെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.