ലണ്ടന്‍: ബലാത്സംഗത്തിന് ശ്രമിച്ചപ്പോള്‍ പ്രതിരോധിച്ച യുവതിയുടെ തലയില്‍ യുവാവ് മദ്യക്കുപ്പി അടിച്ചു പൊട്ടിച്ചു. തലപൊട്ടി മുഖം മുഴുവന്‍ രക്തം ഒലിച്ചിറങ്ങിയ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വീഡനിലെ മാല്‍മോയില്‍ നടന്ന സംഭവത്തില്‍ 19 വയസ്സുള്ള സോഫി ജോഹാന്‍സണ്‍ എന്ന യുവതിക്കാണ് പരിക്കേറ്റത്.

ഡാന്‍സിനിടിയില്‍ പിന്‍ഭാഗത്തും കാലുകള്‍ക്കിടയിലൂടെ രഹസ്യഭാഗത്തും സ്പര്‍ശിച്ച യുവാവിനെ യുവതി പിടിച്ചു തള്ളിയെങ്കിലൂം വര്‍ദ്ധിത വീര്യത്തോടെ ഇയാള്‍ യുവതിയെ ആലിംഗനം ചെയ്യാനും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ആയിരുന്നു. തുടര്‍ന്ന് കയ്യേറ്റം യുവതി തടഞ്ഞപ്പോള്‍ അയാള്‍ മുഖത്ത് അടിക്കുകയും അവിടെയിരുന്ന മദ്യക്കുപ്പി എടുത്ത് യുവതിയുടെ തലയ്ക്ക് അടിക്കുകയും ചെയ്തു. മുഖവും നെഞ്ചിലും മുഴൂവന്‍ രക്തവുമായി നില്‍ക്കുന്ന യുവതിയുടെ ചിത്രത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക ഷെയറാണ് കിട്ടുന്നത്.

ശനിയാഴ്ച ബാബെല്‍ നഗരത്തിലെ ഒരു നൈറ്റ് ക്‌ളബ്ബിലായിരുന്നു സംഭവം അരങ്ങേറിയത്. അക്രമിയെ കണ്ടു പരിചയം പോലുമില്ലെന്നാണ് യുവതി പറയുന്നത്. നല്ല കറുത്ത മുടിയുള്ള അഞ്ചടി 10 ഇഞ്ച് ഉയരക്കാരനായ 20 കാരനാണ് അക്രമിയെന്നാണ് യുവതി പറയുന്നത്. തലയുടെ ഇടതുഭാഗത്താണ് അടി കിട്ടിയത്. അടി കിട്ടിയതിന് പിന്നാലെ മുഖത്തേക്ക് ഒഴുകിയിറങ്ങിയത് കുപ്പിയിലെ ദ്രാവകം ആയിരിക്കാമെന്നാണ് യുവതി ആദ്യം കരുതിയത്. 
എന്നാല്‍ മുഖത്തേക്ക രക്തം ഒഴുകുന്നതായി സുഹൃത്ത് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് അവര്‍ പറഞ്ഞു.

പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെ മുറിവുകള്‍ പറ്റിയതിനാല്‍ അനേകം തുന്നലുകള്‍ തലയില്‍ ഇടേണ്ടി വന്നു. എന്നിരുന്നാലും സംഭവം കടന്നു ഇത്രയും ദിവസമായിട്ടും അക്രമിയുടെ പൊടിപോലും കണ്ടു പിടിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. 

അതേസമയം തങ്ങളുടെ കയ്യില്‍ കിട്ടിയിട്ടുള്ള സകല വിവരങ്ങളും പോലീസിന് കൈമാറുമെന്ന് ബാബല്‍ നൈറ്റ്ക്‌ളബ്ബ് അധികൃതര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ദൃക്‌സാക്ഷികള്‍ പോലീസിന് വിവരം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.