സുന്നിപള്ളികളിലെ സ്ത്രീ പ്രവേശനം; നിയമപോരാട്ടത്തിന് സംഘടനകള്‍, പ്രതികരിക്കാതെ കാന്തപുരം
സുന്നിപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലീം സംഘടനകള്‍ നിയമപോരാട്ടത്തിന്. ശബരിമലയിലെ സ്ത്രീപ്രവേശനവിധിയുടെ പശ്ചാത്തലത്തില്‍ മുസ്ലീം സ്ത്രീകളോടുള്ള മതവിവേചനം അവസാനിപ്പക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
മലപ്പുറം: സുന്നിപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലീം സംഘടനകള്‍ നിയമപോരാട്ടത്തിന്. ശബരിമലയിലെ സ്ത്രീപ്രവേശനവിധിയുടെ പശ്ചാത്തലത്തില്‍ മുസ്ലീം സ്ത്രീകളോടുള്ള മതവിവേചനം അവസാനിപ്പക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. ആചാരങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് ഇ.കെ വിഭാഗം നിലപാടറിയിക്കുമ്പോള്‍, സ്ത്രീപ്രവേശന വിഷയത്തോട് പ്രതികരിക്കാന്‍ എപി സുന്നികള്‍ തയ്യാറല്ല.
ശബരിമല കേസിലെ പരമോന്നത നീതി പീഠത്തിന്‍റെ ഇടപെടലാണ് സുന്നിപള്ളികളിലെ വിവേചനത്തിനിരെ നിയമപരമായി പോരാടന്‍ പുരോഗമന മുസ്ലീം സംഘടനകള്‍ക്കുള്ള പ്രേരണ. ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഉടന്‍ ഹർജി നല്‍കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരോഗമന മുസ്ലീം സ്ത്രീസംഘടനായായ നിസ വ്യക്തമാക്കുന്നു.
സുന്നിപള്ളികളില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റിയും രംഗത്തുണ്ട്. നിലവില്‍ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നുണ്ട്. മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.കെ, എപി സുന്നികള്‍ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ സ്ത്രീകളുടെ പള്ളി പ്രവേശന വിഷയത്തോട് പ്രതികരിക്കാന്‍ സമയമായില്ലെന്നാണ് എ.പി സുന്നികളുടെ നേതാവ് കാന്തപുരത്തിന്‍റെ നിലപാട്. ഇതിനിടെ സ്ത്രീ പ്രവേശന വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, മന്ത്രി കെടി ജലീലും നടത്തിയ പ്രസ്താവനകള്‍ സുന്നികളെ ചൊടിപ്പിച്ചിട്ടുണ്ട്. സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്യം അനുവദിക്കണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്.