മുംബൈ: അമേരിക്കക്കാരെ പറ്റിച്ച് പണം തട്ടുന്ന വന്‍ തട്ടിപ്പ് സംഘത്തെ മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്രയിലെ താനെയിലെ വിവിധ കോള്‍ സെന്ററുകളില്‍ നിന്നായി അഞ്ഞൂറിലേറെപ്പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇവരില്‍ എഴുപതോളം പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മീരാ റോഡിലെ വിവിധ സ്ഥാപനങ്ങളിലായി നടന്ന റെയ്ഡില്‍ 200 ഓളം പൊലീസുകാര്‍ പങ്കെടുത്തു. ബാങ്ക് വായ്പാ കുടിശ്ശിക വരുത്തിയ അമേരിക്കക്കാരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.

അമേരിക്കയിലെ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഇടപാടുകാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ രീതി. അമേരിക്കക്കാരില്‍ നിന്ന് 500 മുതല്‍ 60000 ഡോളര്‍ വരെ ഇത്തരത്തില്‍ കബളിപ്പിച്ച് സംഘം കൈക്കലാക്കി. ആയിരത്തോളം അമേരിക്കക്കാരാണ് ഇത്തരത്തില്‍ കബളിപ്പിക്കലിന് ഇരയായത്.

താനെയിലെ ഒമ്പതോളം കോള്‍ സെന്ററുകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരെല്ലാം. ബാങ്ക് രേഖകളും പാസ് വേഡുകളും കൈക്കലാക്കിയശേഷം സംഘം ഒരു കോടിയിലേറെ രൂപ പിന്‍വലിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. അമേരിക്കക്കയിലുള്ള ഏജന്റുമാരുടെ സംഘവും കമ്മിഷന്‍ കൈപ്പറ്റി തട്ടിപ്പുസംഘത്തെ സഹായിച്ചിരുന്നു.ഇവരെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.