ഹംഗറി വീണ്ടും ഇന്ദ്രജാലം കാണിച്ചു. കോക്സിസ്‌ രണ്ടു തവണ ബ്രസീല്‍ വലകുലുക്കിയപ്പോള്‍. ഹിഡെഗ്കുടിയും മിഹ്ലായ്‌ ലാന്റോസും മറ്റു ഗോളുകള്‍ നേടി‍.

ഫ്രാങ്ക് പുഷ്കാസും അദ്ദേഹത്തിന്‍റെ ഹംഗറിയും ശരിക്കും ഒരു കാലത്ത് ലോക ഫുട്ബോള്‍ അടക്കി ഭരിച്ചവര്‍. 1952 ഒളിംപിക്സില്‍ ജേതാക്കളായ ഇവര്‍ അത്തവണ യൂറോപ്യന്‍ കപ്പും നേടിയിരുന്നു. ഗോള്‍ ദാഹികളായ മഗ്യാറുകള്‍ എന്നാണ് ഇവര്‍ വിശേഷിപ്പിക്കപ്പെട്ടത്. 954ല്‍ സ്വിറ്റ്സര്‍ലാന്റ്‌ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ഇവര്‍ എത്തുമ്പോള്‍ കിരീടം ഏതാണ്ട് ഇവര്‍ക്കാണെന്ന് ഫുട്ബോള്‍ പണ്ഡിതര്‍ വിധിയെഴുതിയിരുന്നു.

ഗ്രൂപ്പ്‌ രണ്ടില്‍ ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒമ്പത്‌ ഗോളുകള്‍ക്ക്‌ തകര്‍ത്തതോടെ ഹംഗറി ഈ പ്രതീക്ഷകളെ സജീവമാക്കി. രണ്ടാം മത്സരത്തില്‍ കരുത്തരായ പശ്ചിമ ജര്‍മ്മനിയെ 8-3ന് മുക്കി ഹംഗറി വീണ്ടും കരുത്ത് തെളിയിച്ചു.

ക്വാട്ടറില്‍ മുന്നില്‍ എത്തിയത് മഞ്ഞപ്പടയായ ബ്രസീലായിരുന്നു. ആദ്യമായി ബ്രസീല്‍ ലോകകപ്പില്‍ മഞ്ഞ ജേഴ്സിയില്‍ ഇറങ്ങിയ കൊല്ലവും അതായിരുന്നു. എന്നാല്‍ ഹംഗറി വീണ്ടും ഇന്ദ്രജാലം കാണിച്ചു. കോക്സിസ്‌ രണ്ടു തവണ ബ്രസീല്‍ വലകുലുക്കിയപ്പോള്‍. ഹിഡെഗ്കുടിയും മിഹ്ലായ്‌ ലാന്റോസും മറ്റു ഗോളുകള്‍ നേടി‍. ഹംഗേറിയന്‍ പട 4-2 വിജയവുമായി സെമിയിലേക്ക്. എക്സ്ട്രാ ടൈം വരെ നീണ്ട സെമിയില്‍ ഉറുഗ്വെയും ഹംഗറിക്കു മുന്നില്‍ കീഴടങ്ങി 4-2 ആയിരുന്നു സ്കോര്‍.

എന്നാല്‍ ബേണിലെ വാങ്കഡോര്‍ഫ് സ്റ്റേഡിയത്തില്‍ 1954 ജൂണ്‍ നാലിന് നടന്നത് ഒരു അത്ഭുതം തന്നെയായിരുന്നു. പ്രഥമിക റൌണ്ടില്‍ 8-3ന്‍റെ തോല്‍വി ഏറ്റുവാങ്ങിയ ജര്‍മ്മനി ലോകത്തിലെ ഏറ്റവും വലിയ ടീമിനെ തറപറ്റിച്ചു സ്കോര്‍ 3-2 ബേണ്‍ അത്ഭുതം എന്നാണ് കായകി ലോകം ഈ മത്സരത്തെ വിശേഷിപ്പിക്കുന്നത്. കാല്‍മുട്ടിന് പരിക്കേറ്റിട്ടും ഹംഗറിയെ നയിക്കാന്‍ കളത്തിലിറങ്ങിയ പുഷ്കാസിലൂടെ ഹംഗറി മുന്നില്‍ എത്തി. രണ്ടു മിനിറ്റുകള്‍ക്കുശേഷം സോള്‍ട്ടന്‍ സിബോരിന്‍റെ ഗോളിലൂടെ വീണ്ടും ഹംഗറി ലീഡ് ഉയര്‍ത്തി.

എന്നാല്‍ മാക്സ്‌ മൊര്‍ലോക്ക്‌ ആദ്യവും, പിന്നെ ഹെല്‍മത്ത്‌ റാന്‍റെ ഇരട്ട ഗോളും ഹംഗറിയുടെ പ്രതീക്ഷകള്‍ കെടുത്തി. എന്നാല്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ കുറിച്ച ടീമെന്ന ഖ്യാതി ഹംഗറി ഇന്നും നിലനിര്‍ത്തുന്നു. പുഷ്കാസിന്‍റെ നേതൃത്വത്തില്‍ അന്ന് ഹംഗറി അടിച്ചുകൂട്ടിയത് 27 ഗോളുകളായിരുന്നു.