വർഗീയതയുടെ കാലത്ത് എഴുത്തുകാർ ആർക്കൊപ്പം? കോടിയേരി ബാലകൃഷ്ണൻ
പിന്തിരിപ്പൻ ശക്തികൾ അന്ധകാരം തിരിച്ചുകൊണ്ടുവരാൻ ശ്രമിയ്ക്കുമ്പോൾ എഴുത്തുകാർ ആർക്കൊപ്പമെന്ന് കോടിയേരി. വർഗീയതയ്ക്കും മനുഷ്യാവകാശലംഘനങ്ങൾക്കുമെതിരെ എഴുത്തുകാർ ശക്തമായി പ്രതികരിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
കോഴിക്കോട്: ദൈവത്തിന്‍റെ പേരിൽ ഒരു വിഭാഗം കലാപത്തിന് ശ്രമിയ്ക്കുമ്പോൾ എഴുത്തുകാർ നിശ്ശബ്ദരായിരിക്കരുതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയതയ്ക്കും മനുഷ്യാവകാശലംഘനങ്ങൾക്കും എതിരെ എഴുത്തുകാർ ശക്തമായ നിലപാടെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എഴുത്തുകാർ ഏത് ചേരിയിലാണെന്നതാണ് പ്രസക്തമായ ചോദ്യം.
പിന്തിരിപ്പൻ ശക്തികൾ അന്ധകാരം തിരിച്ചുകൊണ്ടുവരാൻ ശ്രമിയ്ക്കുകയാണ്. അക്രമം ന്യായീകരിയ്ക്കാൻ നാമജപം മറയാക്കുന്നു. 'സ്വാമി ശരണം' എന്ന് വിളിച്ചാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചത്. വിശ്വാസമാണ് എല്ലാമെന്ന് പറഞ്ഞാൽ ബാബ്‍റി മസ്ജിദ് പൊളിച്ചത് ന്യായീകരിക്കേണ്ടി വരില്ലേയെന്നും കോടിയേരി ചോദിച്ചു.