'ഇപ്പോള്‍ നിലയ്ക്കലിലും തൃശൂരും ഉണ്ട്'; സ്ഥലംമാറ്റ പ്രചാരണത്തോട് യതീഷ് ചന്ദ്രയുടെ പ്രതികരണം
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ക്രമസമധാനം പൂര്‍ണമായും സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലാണെന്നും എസ്പി യതീഷ് ചന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട്.
.
നിലയ്ക്കല്‍: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ക്രമസമധാനം പൂര്‍ണമായും സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലാണെന്നും എസ്പി യതീഷ് ചന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട്. പരിശോധനകളിൽ ചില ഇളവുകൾ കൊണ്ടുവന്നു. നിരോധനാജ്ഞ പിൻവലിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കും. തന്നെ സ്ഥലംമാറ്റി എന്ന വാർത്തകളോട് ഇപ്പോൾ നിലക്കലിലും തൃശൂരും താൻ ഉണ്ടെന്ന് പരിഹാസ രൂപേണ യതീഷ് ചന്ദ്ര മറുപടി നല്‍കി.
ഭക്തന്മാര്‍ക്ക് ഒരു തടസ്സവുമില്ലാതെ ഭഗവാനെ തൊഴുത് പോകാനുള്ള അവസരമുണ്ട്. ഇന്ന് 11 മണിവരെ 25000 ആളുകള്‍ ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസികളിലെ കണക്കു വച്ചാണിത്. പ്രശ്നങ്ങളൊന്നും ഇല്ലെന്ന് തീർഥാടകർക്ക് മനസ്സിലാകുന്നുണ്ട്. അതനുസരിച്ച് തീര്‍ഥാടകരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. സീസണ്‍ തുടക്കമല്ലേ? കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് അടക്കം മോശമായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെ യതീഷ് ചന്ദ്രയെ തൃശൂരിലേക്ക് സ്ഥലംമാറ്റിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തൃശൂരില്‍ അദ്ദേഹത്തെ ചാര്‍ജെടുക്കാന്‍ അനുവദിക്കില്ലെന്ന തരത്തില്‍ ചില നേതാക്കള്‍ പ്രസ്താവനകളും നടത്തി. എന്നാല്‍ ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം സംബന്ധിച്ച വാര്‍ത്തകളെ പരിഹസിച്ച് യതീഷ് ചന്ദ്ര തന്നെ രംഗത്തെത്തയിരിക്കുന്നത്.