കർഷകപ്രശ്നങ്ങളിലൂന്നി ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാനസമ്മേളനം; മോദിയോട് യുവാക്കൾ മറുപടി പറയുമെന്ന് മുഹമ്മദ് റിയാസ്
പതിനൊന്നാമത് ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സമ്മേളനം പാൽഗഢ് ജില്ലയിലെ വാഡയിൽ പതിനായിരങ്ങൾ അണിനിരന്ന യുവജന മാർച്ചോടു കൂടി തുടങ്ങി.
പാൽഗഢ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ രാജ്യത്തെ യുവജനങ്ങളെയാകെ വഞ്ചിച്ചെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസ്. പാൽഗഢിൽ DYFI മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റിയാസ്.
പ്രതിവർഷം രണ്ടു കോടി പുതിയ തൊഴിൽ എന്ന നിരക്കിൽ, അഞ്ച് വർഷം കൊണ്ട് പത്ത് കോടി തൊഴിൽ വാഗ്ദാനം നൽകി അധികാരത്തിൽ വന്ന മോദി ഇതുവരെ പത്തു ലക്ഷം തൊഴിലവസരങ്ങൾ പോലും സൃഷ്ടിച്ചിട്ടില്ല. വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുവതീയുവാക്കൾ മോദി സർക്കാരിനു ചുട്ട മറുപടി നൽകും.
ഉജ്ജ്വലമായ കർഷക പോരാട്ടങ്ങളുടെ മണ്ണാണ് പാൽഗഢ്. ഈ മണ്ണിലെ കർഷക സമരങ്ങൾ ലോകമെമ്പാടുമുള്ള സമര പോരാങ്ങൾക്ക് ഊർജ്ജം പകരുന്നവയാണ്. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ, മതവർഗ്ഗീയതയെ ഉപയോഗിക്കുകയാണ് ഈ സർക്കാരെന്നും പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഡിവൈഎഫ്ഐ ജനറൽ സെക്രട്ടറി അവോയ് മുഖർജി, അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്‍ലെ, ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സെക്രട്ടറി മറിയം ധാവ്‍ലെ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എ എ റഹീം എന്നിവർ പൊതുസമ്മേളനത്തിൽ സംസാരിച്ചു.