മാധ്യമങ്ങളില്‍ വാര്‍ത്തവന്നതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ഗീതാ കുമാരിക്ക് 50000 രൂപ അടിയന്തര സഹായം അനുവദിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ഉത്തരവിട്ടു.

റാഞ്ചി: കൊവിഡ് 19നെത്തുടര്‍ന്ന് രാജ്യവ്യാപക ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉപജീവനത്തിനായി വഴിയോരത്ത് പച്ചക്കറി വില്‍പ്പന നടത്തിയ ഝാര്‍ഖണ്ഡ് സംസ്ഥാന കായിക താരത്തിന് സഹായഹസ്തം നീട്ടി മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. നടത്ത മത്സരത്തിലെ സംസ്ഥാന ചാമ്പ്യനായ ഗീതാ കുമാരിയാണ് ഉപജീവനത്തിനായി രാംഗഡ് ജില്ലിയിലെ വഴിയോരത്ത് പച്ചക്കറി വില്‍പ്പന നടത്തിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാധ്യമങ്ങളില്‍ വാര്‍ത്തവന്നതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ഗീതാ കുമാരിക്ക് 50000 രൂപ അടിയന്തര സഹായം അനുവദിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ഉത്തരവിട്ടു. ഇതിനുപുറമെ കായിക ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി പ്രതിമാസം 3000 രൂപ സ്റ്റൈപ്പന്‍ഡ് അനുവദിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഗീതാ കുമാരിയുടെ ജീവിത പ്രസിന്ധിയെക്കുറിച്ച് അറിഞ്ഞത്. നടത്ത മത്സരത്തില്‍ സംസ്ഥാന തലത്തില്‍ എട്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഗീതാ കുമാരി നേടിയിട്ടുണ്ട്. ഹസാരിബാഗ് ജില്ലയിലെ ആനന്ദ കോളജിലെ ബിഎ വിദ്യാര്‍ഥിനി കൂടിയാണ് ഗീതാ കുമാരി. ദേശീയ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജീവിതം പ്രതിസന്ധിയിലായ ദേശീയ അമ്പെയത്ത് താരം സോനു ഖാടൂണിനും നേരത്തെ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ സമാനമായ രീതിയില്‍ സഹായം നല്‍കിയിരുന്നു.