ഓസ്ട്രേലിയന്‍ ഓപ്പണ്‍: നദാല്‍, സ്വരേവ് ക്വാര്‍ട്ടറില്‍
ഏഴാം സീഡ് ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് റഷ്യയുടെ ആന്‍ഡ്ര്യൂ റുബ്‌ലെവിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്.
മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍, അലക്സാണ്ടര്‍ സ്വരേവ് എന്നിവര്‍ പുരുഷവിഭാഗം ക്വാര്‍ട്ടറിലെത്തി. റാഫേൽ നദാൽ ക്വാർട്ടർ ഫൈനലിൽ നിക്ക് കിർഗിയോസിനെയാണ് ഒന്നിനെതിരെ മൂന്ന് സെറ്റുകളില്‍ മറികടന്നത്. സ്കോര്‍ 6-3, 3-6, 7-6 (6), 7-6 (4). ഡൊമനിക് തീമാണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി.
ഏഴാം സീഡ് ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് റഷ്യയുടെ ആന്‍ഡ്ര്യൂ റുബ്‌ലെവിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 6-4 6-4 6-4. നേരത്തെ ഡൊമിനിക് തീം, സ്റ്റാനിസ്ലാസ് വാവ്‌റിങ്ക എന്നിവര്‍ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചിരുന്നു. ഫ്രഞ്ച് താരം ഗയെല്‍ മോണ്‍ഫില്‍സിനെ തോല്‍പ്പിച്ചാണ് ഡോമിനിക് തീം അവസാന എട്ടിലെത്തിത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഓസ്ട്രിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 2-6, 4-6, 4-6
ലോക നാലാം നമ്പര്‍ റഷ്യയുടെ ഡാമില്‍ മെദ്‌വദേവിനെ തോല്‍പ്പിച്ചാണ് സ്റ്റാന്‍ വാവ്‌റിങ്ക ക്വാര്‍ട്ടറിലെത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു വാവ്‌റിങ്കയുടെ ജയം. സ്‌കോര്‍ 2-6, 6-2, 6-4, 6-7, 2-6. ആദ്യ സെറ്റ് നേടിയ സ്വിസ് താരം തുടര്‍ച്ചയായി രണ്ട് സെറ്റുകള്‍ വഴങ്ങിയതിന് ശേഷമാണ് മത്സരം പിടിച്ചെടുത്തത്. 2014ല്‍ കിരീടം നേടിയ താരമാണ് വാവ്‌റിങ്ക.
വനിതകളില്‍ ഗര്‍ബൈന്‍ മുഗുരുസ, അന്നെറ്റ് കോന്റവീറ്റ്, സിമോണ ഹാലെപ് എന്നിവരും ക്വാര്‍ട്ടറില്‍ കടന്നു. മുഗുരുസ ഒമ്പതാം സീഡ് കികി ബെര്‍ട്ടന്‍സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 6-3. കോന്റവീറ്റ് പോളണ്ടിന്റെ ഇഗ സ്വിയടെകിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-7, 7-5, 7-5. എല്ലിസ് മെര്‍ട്ടന്‍സിനെതിരെയായിരുന്നു ഹാലെപ്പിന്റെ ജയം. സ്‌കോര്‍ 4-6, 4-6.