ഓസ്ട്രേലിയന്‍ ഓപ്പണിനിടെ പരിക്കേറ്റ റാഫേൽ നദാലിന് വന്‍ തിരിച്ചടി
മത്സരത്തിനിടെ പലകുറി പരിക്ക് വലച്ച നദാല്‍ മത്സരം ഏറെ കഷ്‌ടപ്പെട്ടാണ് പൂര്‍ത്തിയാക്കിയത്
മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പണിനിടെ പരിക്കേറ്റ മുന്‍ ചാമ്പ്യന്‍ റാഫേൽ നദാലിന് എട്ടാഴ്‌ച കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും. രണ്ടാം റൗണ്ടിൽ മക്കെൻസി മക്ഡൊണാൾഡിനെ നേരിടുന്നതിനിടെ നദാലിന്‍റെ ഇടുപ്പിനാണ് പരിക്കേറ്റത്. ഇതോടെ പരിക്കുമായി കളിച്ച നദാൽ നേരിട്ടുള്ള സെറ്റുകൾക്ക് സ്‌പാനിഷ് താരത്തോട് തോറ്റിരുന്നു. 2016ന് ശേഷം ആദ്യമായാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പണിന്‍റെ രണ്ടാം റൗണ്ടിൽ പുറത്തായത്. ഇരുപത്തിരണ്ട് ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള നദാൽ ഫ്രഞ്ച് ഓപ്പണിന് മുൻപ് പൂർണ ആരോഗ്യത്തോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് മാസം അവസാനമാണ് ഫ്രഞ്ച് ഓപ്പണിന് തുടക്കമാവുക.
നദാലിന് നിരാശയോടെ മടക്കം
ഓസ്ട്രേലിയൻ ഓപ്പണിലെ രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം മക്കൻസി മക്ഡൊണാൾഡ് നേരിട്ടുള്ള സെറ്റുകൾക്ക് നദാലിനെ തോൽപിക്കുകയായിരുന്നു. മത്സരത്തിനിടെ പലകുറി പരിക്ക് വലച്ച നദാല്‍ മത്സരം ഏറെ കഷ്‌ടപ്പെട്ടാണ് പൂര്‍ത്തിയാക്കിയത്. നദാലിന്‍റെ പരിക്ക് മുതലെടുത്തായിരുന്നു മക്കെൻസിയുടെ കളിയും ജയവും. സ്കോർ 6-4, 6-3, 7-5. ഒന്നാം സീഡായ നദാലിനെതിരെ സീഡ് ചെയ്യപ്പെടാത്ത അമേരിക്കൻ താരം മക്കൻസി മക്ഡൊണാൾഡിന് കരിയറിലെ ഏറ്റവും വലിയ വിജയമായി ഈ മത്സരം.
അതേസമയം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ രണ്ടാം സീഡ് കാസ്‌പർ റൂഡ് പുറത്തായി. അമേരിക്കൻ താരം ജെൻസൺ ബ്രൂക്സ്ബി രണ്ടാം റൗണ്ടിൽ റൂഡിനെ തോൽപിച്ചു. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് അമേരിക്കൻ താരത്തിന്‍റെ അട്ടിമറി വിജയം. സ്കോർ 6-3, 7-5, 6-7, 6-2. ഇതേസമയം അഞ്ചാം സീഡ് ആന്ദ്രേ റുബ്ലേവ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. റുബ്ലേവ് 6-2, 6-4, 7-6, 6-3ന് എമിൽ റൂസ്‍വോറിയെ തോൽപിച്ചു.
ഓസ്ട്രേലിയൻ ഓപ്പൺ: ചാമ്പ്യൻ നദാൽ പുറത്ത്