ബത്രയെ സ്ഥാനത്ത് നിന്ന് നീക്കിയതായി ഒരുമാസം മുമ്പ് ഡല്‍ഹിക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും അതവഗണിച്ച് ബത്ര ഐഒഎ പ്രസിഡന്റെന്ന നിലയില്‍ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഷേര്‍ ഖാന്‍ വീണ്ടും കോടതിയെ സമീപിച്ചു.

ദില്ലി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (IOA) പ്രസിഡന്റ് നരീന്ദര്‍ (Narinder Batra) ബത്രയെ തല്‍സ്ഥാനത്ത് നീക്കി. ദില്ലി ഹൈ കോടതിയുടേയാണ് ഉത്തരവ്. അനില്‍ ഖന്നയ്ക്ക് താല്‍കാലിക ചുമതലയും ഏല്‍പ്പിച്ചിട്ടുണ്ട്. ഹോക്കി ഇന്ത്യയുടെ (Hockey India) ആജീവനാന്ത അംഗമായിരിക്കെയാണ് ബത്ര ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റായത്. എന്നാല്‍ ഇതിനെ എതിര്‍ത്ത് മുന്‍ ഹോക്കി താരം ഒളിമ്പ്യന്‍ അസ്ലം ഷേര്‍ ഖാന്‍ ബത്രയ്ക്ക് എതിരെ കോടതിയെ സമീപിക്കുകയായിരുന്നു. 

ബത്രയെ സ്ഥാനത്ത് നിന്ന് നീക്കിയതായി ഒരുമാസം മുമ്പ് ഡല്‍ഹിക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും അതവഗണിച്ച് ബത്ര ഐഒഎ പ്രസിഡന്റെന്ന നിലയില്‍ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഷേര്‍ ഖാന്‍ വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ബത്രയ്‌ക്കെതിരെ നടപടിയെടുത്തത്. ബത്ര ഐഒഎ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു.

എന്നാല്‍ അദ്ദേഹം വാര്‍ത്തകളെല്ലാം നിഷേധിക്കുകയാണുണ്ടായത്. 'പുതിയ തെരഞ്ഞെടുപ്പ് നടക്കുംവരെ ഐഒഎ പ്രസിഡന്റ് സ്ഥാനത്ത് ഞാന്‍ തുടരും. വരും തെരഞ്ഞെടുപ്പില്‍ ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ല. പുതിയ ഭാരവാഹികള്‍ക്ക് ബാറ്റന്‍ കൈമാറും. ഐഒഎ പ്രസിഡന്റ് സ്ഥാനം രാജിവച്ചതായുള്ള മാധ്യമവാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്' എന്നും നരീന്ദര്‍ ധ്രുവ് ബത്ര തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. 

2017ലാണ് നരീന്ദര്‍ ധ്രുവ് ബത്ര ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തലവനായത്. 2016 മുതല്‍ രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റ് കൂടിയാണ് അദേഹം. ഹോക്കി ഇന്ത്യയിലെ ബത്രയടക്കമുള്ള ഒഫീഷ്യല്‍സിനെതിരെ ഏപ്രിലില്‍ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ഹോക്കി ഇന്ത്യയുടെ 35 ലക്ഷം രൂപ ബത്ര വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വകമാറ്റി എന്നാണ് ആരോപണം.