ഒളിംപിക് വെങ്കല മെഡൽ ജേതാക്കളായ ഇന്ത്യ പുതുവർഷത്തിൽ ആദ്യ ടൂർണമെന്‍റിന് ഇറങ്ങുന്നു
പൊച്ചെഫെസ്ട്രൂം: പ്രോ ലീഗ് ഹോക്കിക്ക് (FIH Pro League 2022) ഇന്ന് ദക്ഷിണാഫ്രിക്കയിലെ പൊച്ചെഫെസ്ട്രൂമില്‍ (Potchefstroom) തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ (Indian Men's Hockey Team) രാത്രി ഒൻപതരയ്ക്ക് ഫ്രാൻസിനെ നേരിടും. മൻപ്രീത് സിംഗാണ് (Manpreet Singh) ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍മന്‍പ്രീത് സിംഗാണ് (Harmanpreet Singh) ഉപനായകന്‍.
ഒളിംപിക് വെങ്കല മെഡൽ ജേതാക്കളായ ഇന്ത്യ പുതുവർഷത്തിൽ ആദ്യ ടൂർണമെന്‍റിന് ഇറങ്ങുന്നു. ലോക റാങ്കിംഗിൽ പതിമൂന്നാം റാങ്കിലുള്ള ഫ്രാൻസിനെ തോൽപിച്ച് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് മൻപ്രീത് സിംഗും സംഘവും. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ്, ഹർമൻപ്രീത് സിംഗ്, നീലകണ്ഠ ശർമ്മ, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, ആകാശ്ദീപ് സിംഗ് തുടങ്ങിയവരെല്ലാം ടീമിലുണ്ട്.
ഒളിംപിക്സ് വെള്ളി മെഡൽ ജേതാക്കളായ ഓസ്ട്രേലിയയും ന്യൂസിലൻഡും കൊവിഡ് കാരണം പിൻമാറിയതോടെ എട്ട് ടീമുകളാണ് ലീഗിലുള്ളത്. ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ നിശ്ചയിച്ചിരുന്ന ലീഗ് കൊവിഡ് കാരണം ദക്ഷിണാഫ്രിക്കയിൽ മാത്രമായി ചുരുക്കുകയായിരുന്നു. ബൽജിയം, നെതർലൻഡ്സ്, ജർമ്മനി, അർജന്റീന, സ്പെയ്ൻ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ് എന്നിവരാണ് മറ്റ് ടീമുകൾ. ഫ്രാൻസിനെക്കൂടാതെ ദക്ഷിണാഫ്രിക്ക, സ്പെയ്ൻ എന്നിവരെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. ഈ ടീമുകൾ രണ്ട് തവണ വീതം ഏറ്റുമുട്ടും.
ഒളിംപിക്‌സിനോ ലോകകപ്പിനോ ഉള്ള യോഗ്യതാ കടമ്പയല്ലെങ്കിലും ടീമുകൾക്ക് അന്താരാഷ്ട്ര മത്സരപരിചയത്തിനുള്ള അവസരമാണ് പ്രോ ലീഗ് ഹോക്കി. 2015ലാണ് ഇന്ത്യ അവസാനമായി ഫ്രാൻസിനെ നേരിട്ടത്. അന്ന് ഇന്ത്യ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചു.
