ഹോക്കി ഇന്ത്യയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമം, അധികാര ദുര്‍വിനിയോഗം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു.

ദില്ലി: ഇന്ത്യന്‍ ഹോക്കി ഭരണസമിതിയായ 'ഹോക്കി ഇന്ത്യ'യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണം. ലൈംഗിക അതിക്രമം, മോശം പെരുമാറ്റം, അധികാര ദുര്‍വിനിയോഗം എന്നീ ഗൗരവകരമായ ആരോപണങ്ങള്‍ ഉയര്‍ന്നത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ഹരി രഞ്ജന്‍ റാവു, സായ് ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി ഡയറക്ടര്‍ കല്‍പന ശര്‍മ്മ, ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിര്‍ക്കി എന്നിവര്‍ക്ക് ലഭിച്ച ഇമെയിലിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ഇതോടെ രാജ്യത്തെ ഹോക്കി താരങ്ങളുടെ സുരക്ഷയും കായികരംഗത്തെ സുതാര്യതയും വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. വനിതാ ഉദ്യോഗസ്ഥര്‍, പരിശീലകര്‍, താരങ്ങള്‍ എന്നിവരോട് മോശമായി പെരുമാറുകയും അശ്ലീല ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തവരുടെ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും നിരന്തരം ഫോണിലൂടെ ശല്യം ചെയ്യുകയും ചെയ്തു. പരിശീലനത്തിനും മറ്റ് പ്രൊഫഷണല്‍ അവസരങ്ങള്‍ക്കുമായി പണം ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.

വീണ്ടും നിയമിച്ചത് വിവാദത്തില്‍

ഈ ഉദ്യോഗസ്ഥനെതിരെ മുന്‍പും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു എന്നതാണ് ഏറ്റവും ഗൗരവകരമായ വശം. 2016 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇയാള്‍ക്കെതിരെ നിരവധി ആഭ്യന്തര പരാതികള്‍ ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് 2023ല്‍ ഇയാള്‍ രാജിവെച്ചതുമാണ്. എന്നാല്‍, ഏറെ വിവാദമുണ്ടാക്കിയ ഒരു നീക്കത്തിലൂടെ 2025 സെപ്റ്റംബറില്‍ ഇയാളെ ഹോക്കി ഇന്ത്യയില്‍ തിരിച്ചെടുത്തു. 2026 മാര്‍ച്ചില്‍ ഔദ്യോഗിക പട്ടികകളില്‍ ഇയാളുടെ പേര് വീണ്ടും പ്രത്യക്ഷപ്പെട്ടതോടെയാണ് പുതിയ പരാതികള്‍ ഉയര്‍ന്നത്.

YouTube video player