ലോക അത്‌ലറ്റിക്‌സ്: അതിവേഗക്കാരനെ ഇന്നറിയാം; മലയാളി താരങ്ങള്‍ക്ക് നിര്‍ണായക ദിനം
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് പ്രതീക്ഷയുടെ ദിനം. ഫൈനല്‍ ലക്ഷ്യമിട്ട് മലയാളി താരം എം പി ജാബിര്‍ ഇന്നിറങ്ങും. മലയാളിക്കരുത്തില്‍ 400 മീറ്റർ മിക്‌സഡ് റിലേയും ഇന്ന്.
ദോഹ: ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ 400 മീറ്റർ ഹർഡിൽസിൽ ഫൈനൽ ലക്ഷ്യമിട്ട് മലയാളിതാരം എം പി ജാബിർ ഇന്നിറങ്ങും. രാത്രി എട്ടരയ്‌ക്കാണ് സെമിഫൈനൽ തുടങ്ങുക. ഹീറ്റ്സിൽ 49.62 സെക്കൻഡിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ജാബിർ സെമിയിലെത്തിയത്. എ ധരുണും ഈയിനത്തിൽ മത്സരിച്ചെങ്കിലും ഹീറ്റ്സിൽ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.
ലോംഗ്‌ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടിൽ 7.62 മീറ്റർ ചാടിയ ശ്രീശങ്കറിന് ഇരുപത്തിരണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 27 താരങ്ങളാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്.
ഇന്ത്യക്ക് ഏറ്റവും മെഡൽ പ്രതീക്ഷയുള്ള 400 മീറ്റർ മിക്‌സഡ് റിലേ ഹീറ്റ്സ് ഇന്ന് നടക്കും. 16 ടീമുകൾ മത്സരിക്കുന്ന റിലേയിൽ ഇന്ത്യ അഞ്ചാം റാങ്കുകാരാണ്. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി കെ വിസ്‌മയ, ജിസ്‌ന മാത്യു എന്നിവർ ഉൾപ്പെട്ടതാണ് റിലേ ടീം. രാത്രി പത്തരയ്‌ക്കാണ് ഹീറ്റ്സ് തുടങ്ങുക. വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ദ്യുതീ ചന്ദും ഇന്ന് ട്രാക്കിലിറങ്ങും. വൈകിട്ട് ആറരയ്‌ക്കാണ് 100 മീറ്റർ ഹീറ്റ്സ് തുടങ്ങുക.
നൂറ് മീറ്ററിലെ പുതിയ ലോക ചാമ്പ്യനെ ഇന്നറിയാം. രാത്രി പന്ത്രണ്ടേ മുക്കാലിന് 100 മീറ്റർ ഫൈനൽ നടക്കും. ഉസൈൻ ബോൾട്ട് വിരമിച്ചതിന് ശേഷം ആദ്യമായി നടക്കുന്ന ലോക മീറ്റിൽ അമേരിക്കയുടെ ക്രിസ്റ്റ്യൻ കോൾമാൻ, കാനഡയുടെ ആരോൺ ബ്രൗൺ ആന്ദ്രേ ഡി ഗ്രാസ്, ബ്രിട്ടന്‍റെ ഷാർണെൽ ഹ്യൂസ് തുടങ്ങിയവരാണ് അതിവേഗ താരമാവാൻ മത്സരിക്കുന്നത്.