ഷൂട്ടര്‍മാര്‍ താമസിക്കുന്ന ഹോട്ടലുകളില്‍ നിന്നും മത്സരവേദിയായ ഷൂട്ടിംഗ്‌ റേഞ്ചിലേക്ക്‌ രണ്ട്‌ മണിക്കൂറോളം യാത്ര ചെയ്യണം. ഏകദേശം അമ്പത്‌ കിലോമീറ്റര്‍ ദൂരം ഒരു ദിവസം യാത്ര ചെയ്‌താലേ പരിശീലനം സാധ്യമാകൂ. ഇത്‌ കാരണം, താരങ്ങള്‍ക്ക്‌ പുലര്‍ച്ചെ ഉറക്കം ഉണരേണ്ട അവസ്ഥയാണ്‌.

നഗോയ: ഏഷ്യന്‍ ഗെയിംസ്‌ സംഘാടനത്തില്‍ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച്‌ ഇന്ത്യയുടെ ഷൂട്ടിംഗ്‌ ടീം. ദീര്‍ഘദൂര യാത്രയും യാത്രാ അസൗകര്യങ്ങളുമാണ്‌ മുപ്പതംഗ ഷൂട്ടിംഗ്‌ സ്‌ക്വാഡിനെ വലയ്‌ക്കുന്നത്‌. ഒളിമ്പിക്‌ മെഡല്‍ ജേതാവായ മനു ഭാക്കര്‍, ഏഷ്യന്‍ ഗെയിംസ്‌ മെഡല്‍ ജേതാവ്‌ ഇഷാ സിംഗ്‌ എന്നിവരെല്ലാം തന്നെ കൃത്യസമയത്ത്‌ പരിശീലനം നടത്താന്‍ കഴിയാത്തതില്‍ അസ്വസ്ഥരാണ്‌.

ഷൂട്ടര്‍മാര്‍ താമസിക്കുന്ന ഹോട്ടലുകളില്‍ നിന്നും മത്സരവേദിയായ ഷൂട്ടിംഗ്‌ റേഞ്ചിലേക്ക്‌ രണ്ട്‌ മണിക്കൂറോളം യാത്ര ചെയ്യണം. ഏകദേശം അമ്പത്‌ കിലോമീറ്റര്‍ ദൂരം ഒരു ദിവസം യാത്ര ചെയ്‌താലേ പരിശീലനം സാധ്യമാകൂ. ഇത്‌ കാരണം, താരങ്ങള്‍ക്ക്‌ പുലര്‍ച്ചെ ഉറക്കം ഉണരേണ്ട അവസ്ഥയാണ്‌. ആറ്‌ മണിയോടെ പ്രഭാതഭക്ഷണം കഴിച്ച്‌ യാത്ര തിരിച്ചാലേ പരിശീലന വേദിയില്‍ നിശ്ചയച്ച സമയത്ത്‌ എത്തിച്ചേരാന്‍ കഴിയൂ. താരങ്ങളെല്ലാം തന്നെ പലയിടങ്ങളിലായിട്ടാണ്‌ താസമിക്കുന്നത്‌. ഗെയിംസ്‌ വില്ലേജ്‌ സംവിധാനങ്ങള്‍ ഐചി-നഗോയ ഏഷ്യാഡില്‍ ഒരുക്കിയിട്ടില്ല.

ഇത്‌ കാരണം, താരങ്ങളെല്ലാം ഒരുമിച്ചെത്തിയാലേ പരിശീലന സ്ഥലത്തേക്ക്‌ യാത്ര തിരിക്കാന്‍ കഴിയൂ. സമയക്രമം പാലിക്കാന്‍ വ്യത്യസ്‌ത ഹോട്ടലുകളില്‍ താമസിക്കുന്ന ഇന്ത്യന്‍ താരങ്ങളെല്ലാം ഒരു ഹോട്ടലില്‍ പ്രഭാതഭക്ഷണത്തിനായി ഒത്തുചേരും. അവിടെ നിന്നാണ്‌ എല്ലാവരും ഒരുമിച്ച്‌ ബസില്‍ യാത്ര തിരിക്കുന്നത്‌. താരങ്ങളെല്ലാം കൃത്യസമയം പാലിക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം യാത്രക്കായി ഏര്‍പ്പാട്‌ ചെയ്‌ത ബസ്‌ വൈകി. ഇത്‌ ഇന്ത്യന്‍ ഷൂട്ടര്‍മാരുടെ പരിശീലന സമയക്രമത്തിന്റെ താളം തെറ്റിച്ചു. ഈ യാത്രപ്രയാസങ്ങളും താമസസ്ഥലത്തെ അസൗകര്യങ്ങളും നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന്‌ ഷൂട്ടിംഗ്‌ സംഘത്തിലെ കോച്ച്‌ വ്യക്തമാക്കി. സെപ്‌തംബര്‍ 20 മുതലാണ്‌ ഷൂട്ടിംഗ്‌ മത്സരങ്ങള്‍ ആരംഭിക്കുന്നത്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK