മലേഷ്യ മാസ്റ്റേഴ്സ്: സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍; പുരുഷവിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു
പുരുഷ വിഭാഗത്തിൽ, ടോപ് സീഡ് കെന്‍റോ മൊമോട്ടയോട് തോറ്റ് മലയാളി താരം എച്ച് എസ് പ്രണോയി പുറത്തായി. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയിയുടെ തോല്‍വി
ക്വാലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റണിൽ ഇന്ത്യയുടെ പി വി സിന്ധുവും സൈന നെഹ്‍വാളും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ദക്ഷിണ കൊറിയയുടെ കൗമാരവിസ്മയം ആന്‍ സി യങിനെ സൈന തോൽപ്പിച്ചു. സ്കോര്‍ 25-23 , 21-12. ആദ്യമായാണ് യങിനെ സൈന തോൽപ്പിക്കുന്നത്. ആറാം സീഡ് പി വി സിന്ധു ജാപ്പനീസ് താരം അയാ ഒഹോരിയെ തോൽപ്പിച്ചു. സ്കോര്‍ 21-10, 21-15.
എന്നാൽ പുരുഷ വിഭാഗത്തിൽ, ടോപ് സീഡ് കെന്‍റോ മൊമോട്ടയോട് തോറ്റ് മലയാളി താരം എച്ച് എസ് പ്രണോയി പുറത്തായി. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയിയുടെ തോല്‍വി. സ്കോര്‍ 21-10, 21-15 . നേരത്തെ പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സമീര്‍ വര്‍മയും രണ്ടാം റൗണ്ടില്‍ തോറ്റു. മലേഷ്യയുടെ ലീ സി ജിയായോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സമീര്‍ വര്‍മയുടെ തോല്‍വി. സ്കോര്‍ 21-19, 22-20.
പുരുഷതാരങ്ങളായ പി കശ്യപും, സായ് പ്രണീതും നേരത്തെ പുറത്തായതിനാല്‍ പുരുഷ വിഭാഗത്തിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇന്ത്യയുടെ ഡബിള്‍സ് സഖ്യമായ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യവും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.