അന്തർ സർവ്വകലാശാല അത്‌ലറ്റിക് മീറ്റ്: ആദ്യ ദിനം കേരളത്തിന് മെഡലില്ല
തുടർച്ചയായി മൂന്നുവട്ടം ചാമ്പ്യൻമാരായ മംഗളൂരു സർവകലാശാലയും രണ്ടാം സ്ഥാനക്കാരായ എംജി യൂണിവേഴ്സിറ്റി, മൂന്നാം സ്ഥാനക്കാരായ കാലിക്കറ്റ് സർവകലാശാലകൾ തമ്മിലാണ് പ്രധാനമായും മത്സരം.
മംഗലാപുരം: എൺപതാമത് അന്തർ സർവ്വകലാശാല അത്‌ലറ്റിക് മീറ്റിന് മംഗളൂരു മൂഡബിദ്രിയിൽ തുടക്കമായി. ആദ്യദിനത്തിൽ പുരുഷ-വനിതാ വിഭാഗം 10000 മീറ്ററുകളുടെ രണ്ട് ഫൈനൽ മാത്രമാണുണ്ടായിരുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് ആദ്യ ദിനംമെഡൽ ഒന്നും നേടാനായില്ല. പുരുഷ വിഭാഗത്തിലെ 10,000 മീറ്ററില്‍ മംഗളൂരു യൂണിവേഴ്സിറ്റിയുടെ നരേന്ദ്ര പ്രതാപ് സിംഗ് മീറ്റ് റെക്കോർഡോടെ ഒന്നാംസ്ഥാനത്തെത്തി.
വനിതാ വിഭാഗത്തിൽ പൂനെ യൂണിവേഴ്സിറ്റിയിലെ പൂനം സോനുവാണ് സ്വർണമെഡൽ നേടിയത്. തുടർച്ചയായി മൂന്നുവട്ടം ചാമ്പ്യൻമാരായ മംഗളൂരു സർവകലാശാലയും രണ്ടാം സ്ഥാനക്കാരായ എംജി യൂണിവേഴ്സിറ്റി, മൂന്നാം സ്ഥാനക്കാരായ കാലിക്കറ്റ് സർവകലാശാലകൾ തമ്മിലാണ് പ്രധാനമായും മത്സരം.
കഴിഞ്ഞ തവണ നഷ്ടമായ വനിതാ വിഭാഗം ഓവറോൾ കിരീടം തിരിച്ചു പിടിക്കലും എം ജി സർവ്വകലാശാലയുടെ ലക്ഷ്യമാണ്. രാജ്യത്തെ 400 സർവകലാശാലകളിൽനിന്നായി 4019 അത്‌ലറ്റുകളാണ് മൂഡബിദ്രിയിലെ ട്രാക്കിലും ഫീൽഡിലുമായി മാറ്റുരയ്‌ക്കുന്നത്. 2640 പുരുഷതാരങ്ങളും 1379 വനിതകളുമാണ‌്.
കലിക്കറ്റ് സർവകലാശാല (-68), എംജി സർവകലാശാല -(68), കണ്ണൂർ സർവകലാശാല (-32), കേരള സർവകലാശാല (-22), കേന്ദ്ര സർവകലാശാല -(11), കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് -(15) എന്നീ സർവകലാശാലകളിൽനിന്നുമായി 216 കേരള താരങ്ങളാണ് മൂഡബിദ്രിയിൽ ഇറങ്ങുന്നത്.