Asianet News MalayalamAsianet News Malayalam

'പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുകയാണ് ലക്ഷ്യം'; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചുമതലയേറ്റടുത്ത ശേഷം ഷറഫലി

സര്‍ക്കാരും സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടെ കാലാവധി കഴിയും മുമ്പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനം രാജിവച്ചൊഴിഞ്ഞ ഒളിംപ്യന്മാരായ അഞ്ജു ബോബി ജോര്‍ജിനേയും മേഴ്‌സി കുട്ടനേയും കുറ്റപ്പെടുത്താതെ ആദ്യ പ്രതികരണം.

Kerala sports council president u sharafali on his future plans
Author
First Published Feb 7, 2023, 6:57 PM IST

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ കേരള സ്‌പോട്‌സ് കൗണ്‍സിലിന്റെ പുതിയ അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു ഷറഫ് അലി ചുമതലയേറ്റു. കായിക മന്ത്രിയുമായുള്ള ഭിന്നതയാണ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള മേഴ്‌സിക്കുട്ടന്റെ രാജിക്കുള്ള കാരണമെങ്കിലും മേഴ്‌സി കുട്ടനെ ഷറഫലി പുകഴ്ത്തി. രാജിയില്‍ പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ് മേഴ്‌സി കുട്ടന്റേത്. കായികമന്ത്രിയുമായുള്ള ഭിന്നതകള്‍ക്ക് പിന്നാലെ ഒളിംപ്യന്‍ മേഴ്‌സി കുട്ടന്‍ രാജിവച്ചതിന് തൊട്ടടുത്ത ദിവസം പുതിയ അധ്യക്ഷന്റെ ചുമതലയേല്‍ക്കല്‍. 

രാവിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലെത്തിയ ഷറഫലിയ്ക്ക് ഉദ്യോഗസ്ഥര്‍ സ്വീകരണം നല്‍കി. സര്‍ക്കാരും സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടെ കാലാവധി കഴിയും മുമ്പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനം രാജിവച്ചൊഴിഞ്ഞ ഒളിംപ്യന്മാരായ അഞ്ജു ബോബി ജോര്‍ജിനേയും മേഴ്‌സി കുട്ടനേയും കുറ്റപ്പെടുത്താതെയായിരുന്നു ആദ്യ പ്രതികരണം. പലതായി പ്രവര്‍ത്തിക്കുന്ന വിവിധ കായിക അസോസിയേഷനുകളെ ഒന്നിപ്പിക്കുകയും പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ലക്ഷ്യമെന്നും യു ഷറഫലി വ്യക്തമാക്കി. 

സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ഫണ്ട് നല്‍കാതെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആധിപത്യമുള്ള കേരള ഒളിംപിക് അസോസിയേഷന് ആവശ്യാനുസരണം പണം അനുവദിക്കുകയും ചെയ്യുന്നതിലെ അതൃപ്തിയുമായാണ് മേഴ്‌സി കുട്ടന്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. ഫണ്ടിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കായികമന്ത്രിയുടേയും അതൃപ്തിക്കിടയാക്കിയിരുന്നു.  

സ്വന്തം ജില്ലക്കാരനായ ഷറഫലിയെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്തെത്തിക്കാന്‍ കായികമന്ത്രിയും പാര്‍ട്ടി അനുഭാവിയ്ക്കായി സിപിഎമ്മും നേരത്തെതന്നെ ശ്രമം തുടങ്ങിയിരുന്നു. കായികമന്ത്രിയോട് ഭിന്നതയുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് മേഴ്‌സി കുട്ടന്‍ തയ്യാറായിട്ടില്ല. 

സ്‌പോര്‍ട്‌സ് കൗണ്‍സിലിലെമുഴുവന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും മേഴ്‌സിക്കുട്ടനൊപ്പം രാജിവച്ചിട്ടുണ്ട്. കായിക മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് സിപിഎം ആവശ്യപ്പെട്ടതനുസരിച്ചാണ് രാജിയെന്നാണ് വിവരം. അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളോടും രാജിവയ്ക്കണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു.

ലോകകപ്പ് പിന്മാറ്റം: 'പാകിസ്ഥാന്‍റെ ഭീഷണിയൊന്നും വിലപ്പോവില്ല'; വ്യക്താക്കി ആര്‍ അശ്വിന്‍

Follow Us:
Download App:
  • android
  • ios