പ്രൈം വോളിബോള്‍ ലീഗിൽ നടന്ന മത്സരത്തിൽ ചെന്നൈ ബ്ലിറ്റ്സിനെ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്സ് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. 15-11, 15-12, 15-13 എന്ന സ്കോറിനായിരുന്നു കൊൽക്കത്തയുടെ ആധികാരിക വിജയം.
ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ ആധികാരിക പ്രകടനത്തോടെ ചെന്നൈ ബ്ലിറ്റ്സിനെ കീഴടക്കി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്സ്. സ്‌കോര്‍: 15-11, 15-12, 15-13. ജിതിന്‍ എന്‍ ആണ് കളിയിലെ താരം. പങ്കജ് ശര്‍മയിലൂടെ കൊല്‍ക്കത്ത മികച്ച തുടക്കം കുറിച്ചു. ചെന്നൈയ്ക്കായി ജെറോം വിനീത് മാന്ത്രിക പ്രകടനം തുടര്‍ന്നതോടെ കളി മുറുകി. മാര്‍ട്ടിന്‍ ടക്കാവറിലൂടെ മിഡില്‍ സോണ്‍ ലക്ഷ്യമാക്കി ആക്രമണം നടത്തി. പരിചയസമ്പത്തുള്ള കളിക്കാരുടെ കുറവ് ചെന്നൈയെ ബാധിക്കുകയായിരുന്നു.
അതിനിടെ ലിബെറോ ശ്രീകാന്തിന്റെ കളത്തിലെ മെയ്വഴക്കം ചെന്നൈ കാണികളെ ആവേശത്തിലാഴ്ത്തി. കളി ഒപ്പത്തിനൊപ്പമാക്കാന്‍ ശ്രീകാന്തിന് കഴിഞ്ഞു. പക്ഷേ, അശ്വല്‍ റായിയുടെ നിര്‍ണായക സമയത്തുള്ള സൂപ്പര്‍ പോയിന്റ് കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. ലൂയിസ് ഫിലിപ്പെ പെറോറ്റോയെ കിടിലന്‍ ബ്ലോക്കിലൂടെ തടയുകയായിരുന്നു. പതിവിന് വിപരീതമായി ചെന്നൈ പ്രതിരോധത്തിന് ശോഭിക്കാനായില്ല. കൊല്‍ക്കത്ത അനായാസം വിടവുകള്‍ കണ്ടെത്തി പോയിന്റ് നേടാന്‍ കഴിഞ്ഞു. ജെറോമിന്റെ ഒറ്റയാള്‍ പോരാട്ടമാണ് അവര്‍ക്ക് അല്‍പ്പമെങ്കിലും ഉൗര്‍ജം പകര്‍ന്നത്. കൊല്‍ക്കത്ത പ്രതിരോധം ശക്തമായിരുന്നു. ചെന്നൈക്ക് കാര്യങ്ങള്‍ ഒട്ടും അനുകൂലമായില്ല.
മറുവശത്ത് എല്ലാ മേഖലയിലും കൊല്‍ക്കത്ത തിളങ്ങി. സെറ്ററായി ജിതിനും ബ്ലോക്കറായി മുഹമ്മദ് ഇക്ബാലും മിന്നി. അശ്വലിന്റെ ഓള്‍ റൗണ്ട് പ്രകടനം കൂടിയായപ്പോള്‍ കളി പൂര്‍ണമായും കൊല്‍ക്കത്തയുടെ കൈയിലായി. അവസാന നിമിഷമെത്തിയ സൂര്യാന്‍ഷ് തോമര്‍ നടത്തിയ വെടിക്കെട്ടോടെ സീസണിലെ രണ്ടാം ജയം കൊല്‍ക്കത്ത സ്വന്തം പേരിലാക്കി.

