ടോക്കിയോയില്‍ മെഡല്‍ ഇടിച്ചിടാന്‍ മേരി കോമും; ഒളിംപിക്‌സ് യോഗ്യത
മുപ്പത്തിയേഴാം വയസിലാണ് മേരി കോം തന്‍റെ രണ്ടാം ഒളിംപിക്‌സിന് യോഗ്യത നേടിയത്
ദില്ലി: ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടി ബോക്‌സിംഗ് താരം മേരി കോമും. ജോര്‍ദാനില്‍ നടക്കുന്ന ഒളിംപിക്‌സ് യോഗ്യതാ റൗണ്ടിൽ സെമിയിലെത്തിയതോടെയാണ് ഇന്ത്യന്‍ ഇതിഹാസം ടോക്കിയോ ബര്‍ത്ത് ഉറപ്പാക്കിയത്. 51 കിലോ വിഭാഗത്തിലാണ് നേട്ടം. ക്വാര്‍ട്ടറില്‍ ഫിലിപ്പിന്‍സിന്‍റെ ഐറിഷ് മാഗ്നോയെ മേരി കോം 5-0ന് തോൽപ്പിച്ചു.
മുപ്പത്തിയേഴാം വയസിലാണ് മേരി കോം തന്‍റെ രണ്ടാം ഒളിംപിക്‌സിന് യോഗ്യത നേടിയത്. രണ്ടാം സീഡായ മേരി കോം സെമിയിൽ ചൈനയുടെ യുവാന്‍ ചാങിനെ നേരിടും. ആറുവട്ടം ലോക ചാമ്പ്യനായിട്ടുള്ള മേരി കോം 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയിരുന്നു. ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ ബോക്‌സിംഗ് താരമാണ് മേരി കോം.
അമിത് പാംഘലിനും ഒളിംപിക്‌സ് യോഗ്യത
ഇന്ത്യയുടെ അമിത് പാംഘലും ടോക്കിയോ ഒളിംപിക്‌സ് ബോക്‌സിംഗിന് യോഗ്യത നേടി. 52 കിലോ വിഭാഗത്തിലാണ് പാംഘൽ ഒളിംപിക്‌സ് യോഗ്യത ഉറപ്പാക്കിയത്. ജോര്‍ദാനിൽ നടക്കുന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഫിലിപ്പിന്‍സ് താരത്തെ തോൽപ്പിച്ചാണ് മുന്നേറ്റം. ലോക ഒന്നാംനമ്പര്‍ താരമായ അമിത് പാംഘല്‍ ആദ്യമായാണ് ഒളിംപിക്‌സിന് യോഗ്യത നേടുന്നത്.
Read more: ടോക്കിയോ ഒളിംപിക്‌സ്: ദിപശിഖ തെളിയിക്കുന്ന ചടങ്ങില്‍ നിന്ന് കാണികളെ ഒഴിവാക്കി