ഫ്രഞ്ച് പാര്‍ലമെന്‍റ് ഞായറാഴ്ച പാസാക്കിയ പുതിയ വാക്സിന്‍ നിയമം അനുസരിച്ച് പൊതുസ്ഥലങ്ങളായ റസ്റ്ററന്‍റുകള്‍, കഫേ, സിനിമാ തിയറ്റര്‍, ഓഫീസുകള്‍,, ട്രെയിനുകള്‍ എന്നീ പൊതു ഇടങ്ങളിലെല്ലാം പ്രവേശിക്കണമെങ്കില്‍ വാക്സിനെടുത്തിരിക്കണം. കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവരും കാണികളും വാക്സിനെടുത്തിരിക്കണം. 

പാരീസ്: കൊവിഡ് പ്രതിരോധ വാക്സിനെടുത്തില്ലെങ്കില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്(Novak Djokovic) ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍(French Open 2022) ടൂര്‍ണമെന്‍റിലും കളിക്കാനാവില്ല. പുതിയ വാക്സിന്‍ നയം നടപ്പിലാവുമ്പോള്‍ വാക്സിനെടുക്കാത്തവര്‍ക്ക് ഫ്രാന്‍സില്‍ യാതൊരുവിധ ഇളവുകളും ഉണ്ടാവില്ലെന്ന് ഫ്രഞ്ച് കായിക മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ്പ്രതിരോധ വാക്സിനെടുക്കാത്ത ജോക്കോവിച്ചിനെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. പിന്നാലെ കോടതി ഉത്തരവിന്‍റെ ബലത്തില്‍ കളിക്കാന്‍ തയാറായ ജോക്കോവിച്ചിന്‍റെ വിസ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ റദ്ദാക്കുകയും താരത്തെ രാജ്യത്തിന് പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഫ്രഞ്ച് ഓപ്പണിലും വാക്സിനെടുക്കാത്തവര്‍ക്ക് ഇളവുണ്ടാകില്ലെന്ന നിലപാടുമായി ഫ്രഞ്ച് കായികത മന്ത്രാലയവും രംഗത്തെത്തിയിരിക്കുന്നത്.

ഫ്രഞ്ച് പാര്‍ലമെന്‍റ് ഞായറാഴ്ച പാസാക്കിയ പുതിയ വാക്സിന്‍ നിയമം അനുസരിച്ച് പൊതുസ്ഥലങ്ങളായ റസ്റ്ററന്‍റുകള്‍, കഫേ, സിനിമാ തിയറ്റര്‍, ഓഫീസുകള്‍,, ട്രെയിനുകള്‍ എന്നീ പൊതു ഇടങ്ങളിലെല്ലാം പ്രവേശിക്കണമെങ്കില്‍ വാക്സിനെടുത്തിരിക്കണം. കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവരും കാണികളും വാക്സിനെടുത്തിരിക്കണം.

മെയ് മാസത്തിലാണ് ഫ്രഞ്ച് ഓപ്പണ്‍ എന്നതിനാല്‍ വാക്സിനെടുക്കണോ എന്ന കാര്യത്തില്‍ പുനരാലോചന നടത്താന്‍ ജോക്കോവിച്ചിന് സമയമുണ്ട്. 20 ഗ്രാന്‍സ്ലാം കിരീടങ്ങളുമായി നിലവില്‍ റാഫേല്‍ നദാലിനും റോജര്‍ ഫെഡറര്‍ക്കുമൊപ്പമാണ് ജോക്കോവിച്ച്. 21-ാം ഗ്രാന്‍സ്ലാമെന്ന ചരിത്രനേട്ടമാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ ജോക്കോക്ക് കൈയകലത്തില്‍ നഷ്ടമായത്. ഓസ്ട്രേലിയന്‍ ഓപ്പണിലെ നിലവിലെ ചാമ്പ്യന്‍ കൂടിയായിരുന്നു 33 കാരനായ ജോക്കോവിച്ച്.